ആര്‍എസ്എസ് ബോംബേറിന്റെ ഇര ഡോ. അസ്‌ന വിവാഹിതയായി

Update: 2025-07-05 11:15 GMT

കണ്ണൂര്‍: ആര്‍എസ്എസുകാര്‍ എറിഞ്ഞ ബോംബ് പൊട്ടി കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ഷാര്‍ജയില്‍ എന്‍ജിനീയറായ ആലക്കോട് അരങ്ങം വാഴയില്‍ നിഖിലാണ് വരന്‍. 2000 സെപ്റ്റംബര്‍ 27നു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ ആര്‍എസ്എസുകാര്‍ എറിഞ്ഞ ബോംബ് വീണ് പൊട്ടിയാണ് ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടില്‍ അസ്‌നയ്ക്ക് പരിക്കേറ്റത്. അന്ന് ആറു വയസായിരുന്നു അസ്‌നയുടെ പ്രായം.

അസ്‌ന വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് ബോംബ് വന്നു വീണത്. അസ്‌നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ അസ്‌നയുടെ കാല്‍ ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വച്ച് മുറിച്ചു മാറ്റുകയായിരുന്നു. പിന്നീട് കൃത്രിമ കാലുമായാണു ജീവിതം മുന്നോട്ടുകൊണ്ടുപോയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് അസ്‌ന എംബിബിഎസ് നേടിയത്. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. അസ്‌നയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. നിലവില്‍ വടകരയിലെ ക്ലിനിക്കില്‍ ഡോക്ടറാണ് അസ്ന.