റിപ്പോ കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്: ഇഎംഐ അടവ് തുക കുറയും

Update: 2025-02-07 06:31 GMT

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനു ശേഷം റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തോളം കുറവുവരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സൂചന നല്‍കി.

വായ്പകളുടെ ചെലവ് കുറച്ച് സാമ്പത്തിക വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.