ഐഒഎസ് സ്ഥാപകന്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ ആലം അന്തരിച്ചു

Update: 2026-01-13 05:17 GMT

ന്യൂഡല്‍ഹി: പ്രശസ്ത ചിന്തകനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ സ്ഥാപകനുമായ ഡോ. മുഹമ്മദ് മന്‍സൂര്‍ ആലം(78) അന്തരിച്ചു. ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍, ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി ഓഫ് ഇന്ത്യ എന്നിവയുടെ രക്ഷാധികാരിയുമായിരുന്നു. 1986ല്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് 410 പ്രൊജക്ടുകള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 405 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. കൂടാതെ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി പണ്ഡിതരെ ഉള്‍പ്പെടുത്തി 1230ല്‍ അധികം സെമിനാറുകളും കോണ്‍ഫറന്‍സുകളും നടത്തി. ഡാറ്റ അടിസ്ഥാനമാക്കി വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് ശ്രദ്ധകേന്ദ്രീകരിച്ചത്. പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ്, അഹമ്മദ് പട്ടേല്‍, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം എന്നിവരുമായി ഡോ. മുഹമ്മദ് മന്‍സൂര്‍ ആലം അടുത്ത ബന്ധം പുലര്‍ത്തി. ഇസ്‌ലാമിക സര്‍വകലാശാല, ആരോഗ്യസംവിധാനങ്ങള്‍ തുടങ്ങിയവക്കായി അദ്ദേഹം ശ്രമിച്ചിരുന്നു. മുഹമ്മദ് ആലം, ഇബ്രാഹിം ആലം എന്നിവരാണ് മക്കള്‍.

ഡോ. മുഹമ്മദ് മന്‍സൂര്‍ ആലമിന്റെ നിര്യാണത്തില്‍ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിനും അക്കാദമിക് ലോകത്തിനും രാജ്യത്തിനും മൊത്തത്തില്‍ നികത്താനാവാത്ത നഷ്ടമാണ്.

ഡോ. മന്‍സൂര്‍ ആലമിന്റെ ജീവിതം വിനയം, ബൗദ്ധിക ശേഷി, നീതി, ഉള്‍ക്കൊള്ളല്‍, ദേശീയ വികസനം എന്നിവയുടെ ആദര്‍ശങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാല്‍ അടയാളപ്പെടുത്തപ്പെട്ടതാണ്. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ആശയങ്ങളും സ്ഥാപനങ്ങളും സംഭാവനകളും ഭാവി തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും സ്വാധീനിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ, അദ്ദേഹത്തിന്റെ പാരമ്പര്യം അറിവിന്റെയും പരിഷ്‌കരണത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും പാതയിലേക്ക് നമ്മെ നയിക്കട്ടെയെന്നും മുഹമ്മദ് ഷഫി പറഞ്ഞു.