'ഓര്‍മകള്‍ തന്നെ പ്രതിരോധം': ഫെബ്രുവരി 20-ഗോവിന്ദ് പന്‍സാരെ രക്തസാക്ഷി ദിനം

Update: 2026-02-20 05:19 GMT

ഫെബ്രുവരി 20 ഹിന്ദുത്വ വര്‍ഗീയവാദികളുടെ വെടിയുണ്ടകള്‍ക്കിരയായി രക്തസാക്ഷിത്വം വരിച്ച ഗോവിന്ദ് പാന്‍സാരെയുടെ 11ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനമാണ്.  2015 ഫെബ്രുവരി 16 ന് മഹാരാഷ്ട്രയിലെ കൊല്‍ഹാപൂര്‍ പട്ടണത്തില്‍ രാവിലെ ഭാര്യ ഉമ പന്‍സാരെയോടൊപ്പമുള്ള പ്രഭാത സവാരിക്കിടയിലാണ് അദ്ദേഹത്തിനും ഭാര്യയ്ക്കും വെടിയേറ്റത്. ഫെബ്രുവരി 20 ന് മരണത്തിന് കീഴടങ്ങി. സവര്‍ണ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ചരിത്ര വസ്തുതകളുടെ പിന്‍ബലത്തില്‍ ധീരമായി പോരാടിയ സമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു ഗോവിന്ദ് പന്‍സാരെ.

ഗോഡ്‌സെയുടെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ രക്തസാക്ഷിത്വം വഹിച്ച മഹാത്മാഗാന്ധിയുടെ ഓര്‍മ്മകളെ പോലും വേട്ടയാടുന്ന വര്‍ത്തമാനകാലത്ത് ഹിന്ദുത്വ ഭീകരതയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ പോലും ധീരമായ പ്രതിരോധമാണ്. ഹിന്ദുത്വക്കെതിരേ ഉയരുന്ന കൈകളില്‍ വിലങ്ങണിയിക്കുകയും ശബ്ദിക്കുന്ന നാവുകള്‍ അരിഞ്ഞെടുക്കുകയും ചെയ്യുന്ന സംഘപരിവാര്‍ നിയന്ത്രിക്കുന്ന ഇന്ത്യയില്‍ പ്രത്യേകിച്ചും. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പാന്‍സാരെ, എം എം കല്‍ബുര്‍ഗി, ഗൗരിലങ്കേഷ് തൊട്ട് ഹിന്ദുത്വക്കെതിരേ നിലയുറപ്പിച്ചവരേയെല്ലാം സംഘപരിവാര്‍ വേട്ടയാടി.

സിപിഐ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയായിരുന്ന ഗോവിന്ദ് പന്‍സാരെ പ്രഗത്ഭനായ വാഗ്മിയും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്നു.

ഇന്ത്യയിലെ യുക്തിവാദ-പുരോഗമന പ്രസ്ഥാനങ്ങളില്‍ ശ്രദ്ധേയനായിരുന്ന പന്‍സാരെ, സവര്‍ണ മേല്‍ക്കോയ്മക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായി ശക്തമായി നിലപാട് എടുത്ത വ്യക്തിയായിരുന്നു. മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം, ജനപ്രിയ പ്രഭാഷകനും എഴുത്തുകാരനും ആയിരുന്നു. ''ശിവാജി കോണ്‍ ഹോതാ?'' എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് അന്വേഷണം വിവിധ ഘട്ടങ്ങളിലൂടെ മുന്നേറി. കേസില്‍ ബന്ധപ്പെട്ട ചില പ്രതികള്‍ക്ക് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം ഉണ്ടെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിഷയത്തില്‍ നിയമനടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് ഓരോ വര്‍ഷവും ഫെബ്രുവരി 20ന് അദ്ദേഹത്തെ അനുസ്മരിക്കുന്നത്.

പുസ്തകം നിരോധിച്ചും സിനിമകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചും ദളിതരെ ചുട്ടെരിച്ചും മതന്യൂനപക്ഷങ്ങളെ ആക്രമിച്ചും കമ്മ്യൂണിസ്റ്റുകാരെ കൊന്നുതള്ളിയും മോദി ഭരണത്തില്‍ ആര്‍എസ്എസ് ക്രൂരതകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ അരുതെന്ന് വിളിച്ചുപറയുന്നവരും പ്രതിരോധത്തിന്റെ കോട്ടകള്‍ തീര്‍ക്കുന്നവരും ദേശവിരുദ്ധരായി പ്രഖ്യാപിക്കപ്പെടുകയാണ്.

ചരിത്രത്തെ നിഷേധിക്കുകയും തിരുത്തി എഴുതുകയും ചെയ്യുന്ന സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയെ പൊളിച്ചു കാണിക്കാന്‍ തന്റെ അറിവും എഴുത്തും ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് അവര്‍ ഗോവിന്ദ് പന്‍സാരെയുടെ ജീവനെടുത്തത്. മഹാരാഷ്ട്രയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ട ശിവജിയെ സവര്‍ണ്ണ ഹൈന്ദവതയുടെ അടയാളമാക്കി ഉയര്‍ത്തിക്കാട്ടാനുള്ള സംഘപരിവാര്‍സംഘടനകളുടെ ശ്രമത്തെയാണ് ഗോവിന്ദ് പാന്‍സാരെ ചരിത്രവസ്തുതകള്‍ കൊണ്ട് വെല്ലുവിളിച്ചത്.

അദ്ദേഹം രചിച്ച ശിവജി ആരായിരുന്നു? (Who was shivaji) എന്ന ചരിത്രഗ്രന്ഥം വിവിധ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലുമായി ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. അന്യമത വിദ്വേഷം വ്യാപിപ്പിക്കാന്‍ ശിവജിയുടെ പേരും ചിത്രവും ഉപയോഗിക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികളുടെ നിലപാടുകളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിച്ച പ്രസ്തുത കൃതി മറാത്തി ഭാഷയില്‍ മാത്രം രണ്ട് ലക്ഷത്തോളം കോപ്പികളാണ് ഇതുവരെ പ്രചരിച്ചത്.

ചരിത്രത്തിലെ ഛത്രപതി ശിവജിയുടേത് മതനിരപക്ഷത ഉയര്‍ത്തിപ്പിടിച്ചിരുന്ന, സ്ത്രീകളുടെയും കര്‍ഷകരുടെയും നന്മയ്ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു എന്ന് തന്റെ ഗ്രന്ഥത്തില്‍ ഗോവിന്ദ് പാന്‍സാരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് സവര്‍ണരെ വിറളിപിടിപ്പിച്ചത്.

ശിവജി ഒരു മുസ്‌ലിം വിരോധി ആയിരുന്നോ? അദ്ദേഹം ഒരു ഹിന്ദു മതഭ്രാന്തനായിരുന്നോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ചരിത്രരേഖകളുടെ പിന്‍ബലത്തോടെ ഗോവിന്ദ് പന്‍സാരെ ഉത്തരം നല്‍കിയിട്ടുണ്ട്. ശിവജിയുടെ കീഴില്‍ ധാരാളം മുസ്‌ലിംകള്‍ ജോലി ചെയ്തിരുന്നു. പലരും വളരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടു. ശിവജിയുടെ പീരങ്കിപ്പടയുടെ തലവന്‍ ഒരു മുസ്ലിമായിരുന്നു. ഇബ്രാഹിം ഖാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. (അക്കാലത്തെ ഏറ്റവും ആധുനികവും ശക്തവുമായ ആയുധമായിരുന്നു പീരങ്കി). കോട്ടകള്‍ പിടിച്ചടക്കാനുള്ള യുദ്ധത്തില്‍ പീരങ്കിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാവികസേനയും ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. കൊങ്കണ്‍ തീരത്തെ ദീര്‍ഘമായ കടല്‍ത്തീരം സംരക്ഷിക്കാന്‍ ലക്ഷ്യം വച്ച് സ്ഥാപിച്ച നാവികസേനയുടെ തലവനും മുസ്ലീമായിരുന്നു. ശിവാജിയെ ഉയര്‍ത്തിക്കാട്ടി മുസ് ലിം വിരുദ്ധ രാഷ്ട്രീയം എന്ന സംഘപരിവാര്‍ അജണ്ടയെ തുറന്നു കാട്ടുകയായിരുന്നു പാന്‍സാരെ. ശിവജി ഇസ്ലാം മതത്തെ ഇല്ലാതാക്കുന്ന നയമാണ് സ്വീകരിച്ചിരുന്നതെങ്കില്‍ ഈ മുസല്‍മാന്‍മാര്‍ ഒരിക്കലും അദ്ദേഹത്തോടൊപ്പം ചേരില്ലായിരുന്നല്ലോ എന്ന് ഗോവിന്ദ് പന്‍സാരെ ചോദിക്കുന്നുണ്ട്. ഇത്രയും വിശദമായി ശിവജിയെ പഠിച്ച് അദ്ദേഹം ഹിന്ദു-മുസ്ലിം സാഹോദര്യത്തിന്റെ അടയാളമായിരുന്നു എന്ന് സ്ഥാപിച്ചതാണ് ഹിന്ദുത്വവര്‍ഗീയ വാദികളെ ഭ്രാന്ത് പിടിപ്പിച്ചത്.

പന്‍സാരെയുടെ വധം ഇന്ത്യയിലെ ചിന്താസ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.

'Remembering is Resistance' എന്ന മുദ്രാവാക്യത്തോടെ വിവിധ പുരോഗമന സംഘടനകള്‍ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ചിന്തയും എഴുത്തും വഴിയുള്ള പ്രതിരോധം തുടരണം എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും മുന്നോട്ട് വെക്കുന്നത്.

ഗോവിന്ദ് പന്‍സാരെയെ അനുസ്മരിക്കുന്ന ഈ ദിനത്തില്‍, അഭിപ്രായസ്വാതന്ത്ര്യത്തിനും മതനിരപേക്ഷ മൂല്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നവരുടെ പോരാട്ടം വീണ്ടും ഓര്‍മ്മപ്പെടുത്തപ്പെടുകയാണ്.

Tags: