ട്രാഫിക് തര്‍ക്കം: റാസ് അല്‍ ഖൈമയില്‍ മൂന്നു സ്ത്രീകളെ വെടിവച്ചു കൊന്നു

Update: 2025-05-12 15:11 GMT

റാസ് അല്‍ ഖൈമ: യുഎഇയിലെ റാസ് അല്‍ ഖൈമയില്‍ ട്രാഫിക് തര്‍ക്കത്തെ തുടര്‍ന്ന് മൂന്നു സ്ത്രീകളെ വെടിവച്ചു കൊന്നു. റോഡിലെ ഇടുങ്ങിയ ഭാഗത്തു കൂടി കാര്‍ കടന്നുപോവുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലിസ് അറിയിച്ചു. കൊല്ലപ്പെട്ടവര്‍ ഏതു രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. യുഎഇയില്‍ തോക്ക് ഉപയോഗിക്കാന്‍ അധികൃതരുടെ അനുമതി ആവശ്യമാണ്. എന്നാല്‍, ഇത് സൈനികര്‍ക്കോ പോലിസിനോ ബാധകമല്ല. യുഎഇ പൗരന്‍മാര്‍ക്ക് മാത്രമാണ് തോക്ക് കൈവശം വക്കാനും ഉപയോഗിക്കാനും അനുമതിയുള്ളു. നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കുന്നവരെ തടവിനും ഒരു ലക്ഷം ദിര്‍ഹത്തിനും ശിക്ഷിക്കാറുണ്ട്.

വെടിവച്ചുള്ള കൊലപാതകങ്ങള്‍ യുഎഇയില്‍ വളരെ കുറവാണ്. തോക്ക് ഉപയോഗിച്ച് പോലിസിനെ വെടിവച്ച ഒരാളെ 2019ല്‍ അല്‍ ഐനില്‍ പോലിസ് വെടിവച്ചു കൊന്നിരുന്നു. പോലിസിന് നേരെ വെടിവച്ച എമിറാത്തി പൗരനായ മുഹമ്മദ് ഖാമിസിനെയും യെമനി പൗരനായ ഫഹദ് അബ്ദുല്ലയെയും 2012ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.