റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം ഇന്നു മുതല്‍

ചൊവ്വാഴ്ച മുതല്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നിരത്തിലിറക്കുമെന്ന് സര്‍ക്കാര്‍

Update: 2025-01-27 02:02 GMT

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ നടത്തുന്ന അനിശ്ചിതകാല കടയടപ്പു സമരം തുടങ്ങി. വേതന പരിഷ്‌കരണം എന്ന ആവശ്യത്തില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം.

സംസ്ഥാനത്തെ 3,000 വ്യാപാരികള്‍ക്കു പതിനായിരം രൂപയില്‍ താഴെയാണു കമ്മിഷന്‍ എന്നും 30 ക്വിന്റല്‍ വിതരണം ചെയ്യുന്നവര്‍ക്ക് 30,000 രൂപയെങ്കിലും ലഭിക്കുന്ന തരത്തില്‍ വേതനം പരിഷ്‌കരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. കമ്മിഷന്‍ അതതു മാസം നല്‍കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുക, വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുക, ഭക്ഷ്യധാന്യങ്ങള്‍ക്കു പകരം പണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണു സമരം.

ആള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍(എകെആര്‍ആര്‍ഡിഎ), കേരള സ്‌റ്റേറ്റ് റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ അടൂര്‍ പ്രകാശും ജി കൃഷ്ണപ്രസാദും നയിക്കുന്ന വിഭാഗങ്ങള്‍, കേരള റേഷനിങ് എംപ്ലോയീസ് യൂണിയന്‍ (കെആര്‍ഇയു-സിഐടിയു) എന്നിവ ഉള്‍പ്പെട്ട റേഷന്‍ വ്യാപാരി കോഓര്‍ഡിനേഷന്‍ സമിതിയും കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷനും (എഐടിയുസി) വെവ്വേറെയാണു പണിമുടക്ക് നോട്ടിസ് നല്‍കിയിട്ടുള്ളത്.

അതേസമയം സമരം നേരിടാന്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. അടച്ചിടുന്ന കടകള്‍ ഏറ്റെടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നിരത്തിലിറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യാപാരികള്‍ കട തുറക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. റേഷന്‍കടയുടമകളുടെ സമരം കാരണം ഭക്ഷ്യധാന്യവിതരണം തടസ്സപ്പെട്ടാല്‍ നിയമനടപടിയെടുക്കുമെന്ന് സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.