വിവാഹം കഴിക്കാന്‍ തയ്യാറെന്ന് പീഡനക്കേസിലെ 'പ്രതിയും ഇരയും'; പരസ്പരം പൂക്കള്‍ കൈമാറൂയെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പത്തുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട 'യുവാവും പരാതിക്കാരിയും' വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പ്രതിയുടെ അപ്പീല്‍ പരിഗണിക്കുമ്പോളാണ് 'പ്രതിയും പരാതിക്കാരിയും' ഇക്കാര്യം സുപ്രിംകോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഇരുവരോടും കോടതി മുറിയില്‍ വച്ചു തന്നെ പരസ്പരം പൂക്കള്‍ കൈമാറാന്‍ ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും സതീഷ് ചന്ദ്ര ശര്‍മയും നിര്‍ദേശിച്ചു.
''ഞങ്ങള്‍ കക്ഷികളെ ചേംബറില്‍ വച്ചു കണ്ടു. ഇരുവരും വിവാഹം കഴിക്കാനുള്ള ആഗ്രഹം വ്യക്തമായി പ്രകടിപ്പിച്ചു. അതിനാല്‍ പുരുഷനോട് സ്ത്രീയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ നിര്‍ദേശിച്ചു.''-കോടതി പറഞ്ഞു. ഇത് ചെയ്തതോടെ പ്രതിയുടെ ശിക്ഷ കോടതി മരവിപ്പിച്ചു.
''പ്രതിയും ഇരയും പരസ്പരം വിവാഹം കഴിക്കാന്‍ തയ്യാറാണ്. വിവാഹത്തിന്റെ നടപടിക്രമങ്ങള്‍ അവരുടെ മാതാപിതാക്കള്‍ തീരുമാനിക്കും. വിവാഹം കഴിയുന്നത്ര വേഗത്തില്‍ നടക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ച് പ്രതിയെ വിടുകയാണ്. പ്രതിയെ എത്രയും വേഗം സെഷന്‍സ് കോടതിയില്‍ ഹാജരാക്കി ജയിലില്‍ നിന്നും വിട്ടയക്കണം.''-കോടതി പറഞ്ഞു.
ഇനി ജൂലൈ 25നാണ് കേസ് പരിഗണിക്കുക.
2016-2021 കാലത്ത് പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ 2024 സെപ്റ്റംബറിലാണ് മധ്യപ്രദേശ് ഹൈക്കോടതി 'പ്രതിയെ' ശിക്ഷിച്ചത്. ഈ വിധിയെ ചോദ്യം ചെയ്താണ് 'പ്രതി' സുപ്രിംകോടതിയില്‍ എത്തിയത്. അമ്മ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞാണ് 'പ്രതി' വിവാഹത്തില്‍ നിന്ന് പിന്‍മാറിയതെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു.
