ദേശീയ ഉദ്ഗ്രഥനത്തിന് ഏകീകൃത വ്യക്തിനിയമം അനിവാര്യമെന്ന് സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ്

Update: 2025-01-20 04:05 GMT

സൂറത്ത്: ദേശീയ ഉദ്ഗ്രഥനത്തിന് ഏകീകൃത വ്യക്തിനിയമം അനിവാര്യമാണെന്ന് സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഏകീകൃത വ്യക്തിനിയമം (യുസിസി) പുരോഗമനപരമായ നിയമമാണെന്നും നടപ്പാക്കുന്നതിന് മുമ്പ് സമവായം ഉറപ്പാക്കണമെന്നും സൂറത്തില്‍ നടന്ന ലിറ്റ്‌ഫെസ്റ്റില്‍ നടന്ന സെമിനാറില്‍ അദ്ദേഹം പറഞ്ഞു.

'' യുസിസി ദേശീയ ഉദ്ഗ്രഥനത്തില്‍ നിര്‍ണായകമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇത് മതപരമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 25, 26 അനുഛേദങ്ങളെ ലംഘിക്കില്ല. ദത്തെടുക്കല്‍, വിവാഹം, വിവാഹമോചനം, അന്തരാവകാശം എന്നിവയെ മാത്രമേ ബാധിക്കൂ. ഗോവയില്‍ നിയമം ശക്തമായി മുന്നോട്ടുപോവുന്നുണ്ട്.''- രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

'' യുസിസിയില്‍ സമവായം കെട്ടിപ്പടുക്കുകയും തെറ്റായ പ്രചരണങ്ങളെ തടയുകയും വേണം. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗമാണിത്. രാജ്യത്തെ വൈവിധ്യമാര്‍ന്ന ആചാരങ്ങളും രീതികളും ഉള്‍പ്പെട്ട നിരവധി നിയമങ്ങളുണ്ട്. സാമൂഹിക നീതിയെ ബാധിക്കുന്ന നിരവധി നിയമങ്ങള്‍ താങ്ങാന്‍ ഒരു രാജ്യത്തിന് കഴിയില്ല.''

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെയും രഞ്ജന്‍ ഗൊഗോയ് സ്വാഗതം ചെയ്തു. '' വിഷയത്തില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ച് മുന്‍ സുപ്രീം കോടതി ജഡ്ജിമാരില്‍ നിന്ന് നിലപാട് തേടിയിരുന്നു. ചിലര്‍ നിലപാട് അറിയിച്ചു. ചിലര്‍ മൗനം പാലിച്ചു. ഓരോ ആറുമാസത്തിലും നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ധാരാളം പണവും മനുഷ്യ അധ്വാനവും ഇതിനായി ചെലവഴിക്കപ്പെടുന്നു. ഇത് രാജ്യത്തിന് നല്ലതല്ല.-രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ബിജെപിയുടെ പിന്തുണയില്‍ രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ അംഗമായിരുന്നു.