മുസ് ലിം തടവുകാര്‍ക്ക് ഇഫ്താര്‍ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി രാജസ്ഥാന്‍ ഗവണ്‍മെന്റ്
ജയ്പൂര്‍: ജയിലിനുള്ളില്‍ മുസ് ലിം തടവുകാര്‍ക്ക്, റമദാന്‍ മാസത്തില്‍ വ്യക്തികളും സംഘടനകളും ഇഫ്താറും അത്താഴ ഭക്ഷണവും നല്‍കുന്നത് വിലക്കി രാജസ്ഥാന്‍ ഗവണ്‍മെന്റ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എട്ടു സെന്‍ട്രല്‍ ജയിലുകള്‍, 28 ജില്ലാ ജയിലുകള്‍, സബ് ജയിലുകള്‍, വനിതാ കറക്ഷണല്‍ ഹോം, ഉയര്‍ന്ന സുരക്ഷാ ജയിലുകള്‍, തുറന്ന ജയിലുകള്‍, ജുവനൈല്‍ ഹോമുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.
തടവുകാരെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന ദാതാക്കളും സംഘടനകളും റമദാന്‍ മാസത്തില്‍ എല്ലാ ഭക്ഷണ വസ്തുക്കളും ജയിലിന്റെ അംഗീകൃത സ്‌റ്റോറില്‍ ഓര്‍ഡറുകളായി നല്‍കണമെന്നാണ് നിര്‍ദ്ദേശം. സ്‌റ്റോര്‍ സാധനങ്ങള്‍ ക്രമീകരിക്കുകയും ദാതാവില്‍ നിന്ന് നേരിട്ട് പണം ശേഖരിക്കുകയും ജയില്‍ ഭരണകൂടം വഴി തടവുകാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യും. പുറത്തുനിന്നുള്ള ഭക്ഷണവും സാധനങ്ങളും ഇനി സ്വീകരിക്കില്ല. മുന്‍പ് പല സാമൂഹിക, മത സംഘടനകളും ജയിലുകള്‍ സന്ദര്‍ശിച്ച് ഇഫ്താറിനായി പഴങ്ങള്‍, ഈത്തപ്പഴം, പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ നേരിട്ട് കൈമാറുമായിരുന്നു. ഇതെല്ലാം തിരിച്ചയക്കുകയും അവരുടെ സാധനങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായാണ് പുതിയ തീരുമാനമെന്ന് ഡയറക്ടര്‍ ജനറല്‍ അശോക് റാത്തോഡ് പറഞ്ഞു. 'ഉത്തരവില്‍ തെറിറില്ലെന്നും സുരക്ഷയുടെയും വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, പുറത്തുനിന്നുള്ള ഭക്ഷണത്തെ പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അംഗീകൃത ജയില്‍ സ്‌റ്റോര്‍ വഴി അവര്‍ സാധനങ്ങള്‍ വാങ്ങിയാല്‍ മതിയെന്നും ഭക്ഷണം ശരിയായി വിതരണം ചെയ്യുന്നുണ്ടെന്ന് വകുപ്പ് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.