''പ്രക്ഷുബ്ദ പ്രദേശങ്ങളിലെ'' സ്വത്ത് കൈമാറ്റത്തിന് നിയന്ത്രണവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; ബിജെപിയുടെ വര്‍ഗീയ അജണ്ഡയെന്ന് കോണ്‍ഗ്രസ്

Update: 2026-01-23 06:16 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ചില പ്രദേശങ്ങളെ പ്രക്ഷുബ്ദ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്ന ബില്ല് മന്ത്രിസഭ പാസാക്കി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. വര്‍ഗീയസംഘര്‍ഷ സമയത്ത് വില കുറവില്‍ സ്വത്ത് വില്‍ക്കുന്നത് തടയാനാണ് നിയമം കൊണ്ടുവന്നതെന്ന് ബിജെപി നേതാവും നിയമമന്ത്രിയുമായ ജോഗ റാം പട്ടേല്‍ പറഞ്ഞു. അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാത്ത സ്വത്ത് വില്‍പ്പന നിയമവിരുദ്ധമായിരിക്കുമെന്ന് ബില്ല് ശുപാര്‍ശ ചെയ്യുന്നു. '' ഒരു സമുദായത്തിന്റെ ജനസംഖ്യ ചില പ്രദേശങ്ങളില്‍ അതിവേഗം വര്‍ധിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.... ഈ ജനസംഖ്യാ അസമത്വം സാമുദായിക ഐക്യത്തെ ബാധിക്കുന്നു. ഇത് പ്രദേശത്തെ സ്ഥിരതാമസക്കാര്‍ക്ക് ബുദ്ധിമുട്ടുകളുമുണ്ടാക്കുന്നു. അതിനാല്‍ കലാപസമയത്തും ക്രമസമാധാനപ്രശ്‌നങ്ങളുള്ള സമയത്തും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം.''- മന്ത്രി അവകാശപ്പെട്ടു. ഇത്തരം പ്രദേശങ്ങളിലെ സ്ഥിരതാമസക്കാര്‍ വസ്തുവകകള്‍ കിട്ടിയ വിലയ്ക്ക് വിറ്റുപോവാന്‍ നിര്‍ബന്ധിതരാവുകയാണെന്നും മന്ത്രി അവകാശപ്പെട്ടു.

അതേസമയം, ബിജെപിയുടെ വര്‍ഗീയ അജണ്ഡയാണ് ബില്ലിലൂടെ പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു. ബിജെപിയുടെ ഹൂളിഗനിസത്തിന് സംരക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുജറാത്തിന് സമാനമായ നിയമമാണ് രാജസ്ഥാനിലും കൊണ്ടുവന്നിരിക്കുന്നത്. സമുദായങ്ങള്‍ക്കിടയില്‍ ഭീതിയും ഭിന്നതയും വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.