സംഭല്‍ എംപി സിയാവുര്‍ റഹ്മാന്റെ വീട്ടില്‍ റെയ്ഡ്; വൈദ്യുതി മോഷണം ആരോപിച്ചാണ് നടപടി

Update: 2024-12-19 04:40 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലിലെ എംപിയായ സിയാവുര്‍ റഹ്മാന്റെ വീട്ടില്‍ പോലിസും വൈദ്യുതിവകുപ്പും റെയ്ഡ് നടത്തി. വൈദ്യുതി മോഷണം ആരോപിച്ചാണ് നടപടി. കനത്ത പോലിസ് കാവലില്‍ നടന്ന റെയ്ഡിന് എസ്പി ശ്രീചന്ദ്ര നേതൃത്വം നല്‍കി. റെയ്ഡ് മണിക്കൂറുകള്‍ നീണ്ടെന്ന് പോലിസ് അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും പോലിസിനെ വിന്യസിച്ചിട്ടുണ്ട്.

സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ രണ്ടാം സര്‍വ്വേക്കെതിരേ പ്രതിഷേധിച്ച ആറു മുസ്‌ലിം യുവാക്കളെ നവംബറില്‍ പോലിസ് വെടിവച്ചു കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലും എംപിയെ പോലിസ് പ്രതിയാക്കി. അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് എംപി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടായ സമയത്ത് മുസ്‌ലിം വ്യക്തി നിയമബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ പോയിരിക്കുകയായിരുന്നു എന്നാണ് ഹരജിയില്‍ പറയുന്നത്.