പ്രളയ ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഹുല്‍ഗാന്ധിയെ തടഞ്ഞ് പോലിസ്

Update: 2025-09-16 03:36 GMT

അമൃത്‌സര്‍: രവി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പാകിസ്താന്‍ അതിര്‍ത്തിയിലെ ഗ്രാമത്തിലെത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ പോലിസും ദേശീയ ദുരന്തനിവാരണ സേനയും തടഞ്ഞു. സുരക്ഷാ കാരണം പറഞ്ഞാണ് പോലിസ് നടപടി. മകോറ പത്താന്‍ പ്രദേശത്ത് നിന്ന് അതിര്‍ത്തിയിലെ തൂര്‍ ഗ്രാമത്തിലേക്ക് ബോട്ടില്‍ പോവാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ തീരുമാനം. എന്നാല്‍, പോലിസ് എത്തി തടയുകയായിരുന്നു. നദിയില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പോലിസ് പറഞ്ഞു. എന്നാല്‍, നദി ശാന്തമാണല്ലോ എന്ന് രാഹുല്‍ മറുപടി നല്‍കി. തന്നെ തൂര്‍ ഗ്രാമത്തിലേക്ക് വിടാത്തതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നും രാഹുല്‍ ചോദിച്ചു. പക്ഷേ, പോലിസ് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. തുടര്‍ന്ന് രാഹുല്‍ഗാന്ധ് അമൃത്സറിലേക്ക് മടങ്ങി.