
മലപ്പുറം: എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ ഇനി ആരുടെയും കാലുപിടിക്കാനില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. യുഡിഎഫില്‍ സഹകരിപ്പിക്കാം എന്ന് പറഞ്ഞ് കഴിഞ്ഞ നാലു മാസമായി പിന്നാലെ നടത്തി. മൂന്നാലുമാസമായി വസ്ത്രാക്ഷേപം നടത്തി തെരുവില്‍ വിട്ടു. എന്നിട്ട് ഇന്നലെ ചെളി വാരിയെറിഞ്ഞു. എന്നെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. ഞാന്‍ എന്തു തെറ്റാണ് ചെയ്തത്. എഡിജിപി അജിത്കുമാറും സുജിത് ദാസുമടക്കമുള്ളവര്‍ കേസുകളില്‍ കുടുക്കിയതിനാല്‍ മലപ്പുറം ജില്ലയിലെ 1,86,000 യുവാക്കള്‍ പാസ്‌പോര്‍ട്ട് കിട്ടാതെ നടക്കുന്നത് തുറന്നു കാട്ടിയതാണോ ?. എല്‍ഡിഎഫിനെതിരെ യുഡിഎഫിന് എന്തെല്ലാം ചെയ്തു കൊടുത്തു. ഇടതുമുന്നണിയില്‍ നിന്നും പുറത്തുവന്ന ശേഷം എനിക്കെതിരേ 28 കേസുകള്‍ എടുത്തു. ഇനി പ്രതീക്ഷ കെ സി വേണുഗോപാലിലാണ്. അദ്ദേഹവുമായി സംസാരിക്കും. മുസ്‌ലിം ലീഗ് നേതൃത്വം നിസ്സഹായരാണ്.
നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ തീരുമാനം മറ്റന്നാള്‍ സംസ്ഥാന സമിതി എടുക്കും. സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പ്രചാരണത്തിന് എത്താമെന്ന് മമതാ ബാനര്‍ജി അറിയിച്ചിട്ടുണ്ട്. പ്രചാരണത്തിന് 10 മന്ത്രിമാരെ അയക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നാണം കെട്ട തീരുമാനത്തിന് പോകേണ്ടെന്നാണ് നേതൃത്വം പറഞ്ഞത്. ആര്യാടന്‍ ഷൗക്കത്തുമായി അഭിപ്രായ വ്യത്യാസമുണ്ട്. അതുപക്ഷെ, ഇടതുമുന്നണിയെ പുറത്താക്കണം എന്ന ലക്ഷ്യത്തിന് തടസമല്ലെന്നും അന്‍വര്‍ പറഞ്ഞു.