അഗ്നിപഥ് പദ്ധതിക്കെതിരേ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ

അഗ്നിപഥ് യുവാക്കള്‍ക്കോ രാജ്യസുരക്ഷക്കോ ഗുണകരമല്ലെന്ന് പ്രമേയത്തില്‍ പറഞ്ഞു

Update: 2022-06-30 09:57 GMT

ചണ്ഡീഗഡ്: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.ബജറ്റ് സമ്മേളനത്തിനിടെയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. അഗ്നിപഥ് യുവാക്കള്‍ക്കോ രാജ്യസുരക്ഷക്കോ ഗുണകരമല്ലെന്ന് പ്രമേയത്തില്‍ പറഞ്ഞു.

ജീവിതം സേനക്കായി സമര്‍പ്പിക്കുന്ന യുവാക്കള്‍ക്കിടയില്‍ പദ്ധതി അസംതൃപ്തിക്ക് കാരണമാകും. അഗ്നിപഥ് പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.'കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിയുടെ ഏകപക്ഷീയമായ പ്രഖ്യാപനം പഞ്ചാബ് ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്ക് മാത്രം ജോലി നല്‍കുകയും 25 ശതമാനത്തെ മാത്രം നിലനിര്‍ത്തുകയും ചെയ്യുന്ന പദ്ധതി ദേശീയ സുരക്ഷയ്‌ക്കോ ഈ രാജ്യത്തെ യുവാക്കള്‍ക്കോ മികച്ചതല്ല,ഈ നയം രാജ്യത്തിന്റെ സായുധ സേനയെ ജീവിതകാലം മുഴുവന്‍ സേവിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.' ഭഗവന്ത് മാന്‍ പറഞ്ഞു.

പഞ്ചാബില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം സൈനികര്‍ രാജ്യത്തിന്റെ സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.അവരില്‍ പലരും ഓരോ വര്‍ഷവും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സാധാരണ സൈനികരായി സായുധ സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന പഞ്ചാബിലെ നിരവധി യുവാക്കളുടെ സ്വപ്നങ്ങളെ ഈ പദ്ധതി തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News