ഇസ്രായേലിലെ കുപ്രസിദ്ധമായ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തകര്‍ത്ത് ഇറാന്‍

Update: 2025-06-17 16:31 GMT
ഇസ്രായേലിലെ കുപ്രസിദ്ധമായ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തകര്‍ത്ത് ഇറാന്‍

തെല്‍അവീവ്: ഇസ്രായേലിന്റെ ആദ്യ പ്രസിഡന്റിന്റെ പേരിലുള്ള ഗവേഷണ സ്ഥാപനം ഇറാന്‍ തകര്‍ത്തു. തെക്കന്‍ തെല്‍അവീവിലെ റെഹോവോത്തില്‍ സ്ഥിതി ചെയ്ത വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തത്. മൊസാദുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനം കൂടിയാണിത്. കൂടാതെ ഇസ്രായേലിലെ പ്രധാന ആയുധ നിര്‍മാണ കമ്പനിയായ എല്‍ബിത്ത് സിസ്റ്റംസുമായും ഈ സ്ഥാപനം സഹകരിച്ചിരുന്നു. ഫിസിക്‌സ്, ബയോടെക്‌നോളജി, എഐ ലാബുകള്‍ പൂര്‍ണമായും തകര്‍ന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ബയോളജിക്കല്‍ സാമ്പിളുകളും പതിറ്റാണ്ടുകളുടെ ഗവേഷണ രേഖകളും നശിച്ചു.


കഴിഞ്ഞ 22 വര്‍ഷമായി നടത്തിയ ഗവേഷണത്തിലെ എല്ലാ വിവരങ്ങളും നഷ്ടപ്പെട്ടെന്നാണ് അവിടത്തെ അധ്യാപകനായ പ്രഫ. എല്‍ദാദ് സാഹോര്‍ പറഞ്ഞത്. ഇസ്രായേലിന്റെ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും നശിച്ചു. എഐ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രശസ്ത ശാസ്ത്രജ്ഞനായ എറാന്‍ സെഗല്‍ നടത്തിയിരുന്ന മെഡിക്കല്‍ ലാബും പൂര്‍ണമായും തകര്‍ന്നു. ഡിഎന്‍എ ലൈബ്രറി, സ്റ്റെ സെല്‍ ശേഖരം, ജനിതകമാറ്റം വരുത്തിയ പ്രാണികള്‍ തുടങ്ങി എല്ലാം ഇല്ലാതായി.


1874ല്‍ റഷ്യയില്‍ ജനിച്ച കെയിം അസ്രിയേല്‍ വീസ്മാന്‍ ആദ്യകാല സയണിസ്റ്റായിരുന്നു. സയണിസ്റ്റ് സംഘടനകളുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച ഇയാള്‍ പിന്നീട് ഇസ്രായേലിന്റെ ആദ്യപ്രസിഡന്റായി.

Similar News