'വരേണ്യതാബോധത്തിലൂന്നിയ വിധേയത്വമാണോ; സച്ചിദാനന്ദനെ തുടരാന്‍ അനുവദിക്കുന്നത് ഇരട്ട നീതിയെന്ന് പ്രേംകുമാര്‍
തിരുവനന്തപുരം: തുടര്‍ഭരണം സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ കവി സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നതില്‍ അതൃപ്തി പരസ്യമാക്കി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ തന്നെ മാറ്റി നിര്‍ത്തുകയും, എന്നാല്‍ ഭരണത്തുടര്‍ച്ച വേണ്ടെന്ന് ചൂണ്ടിക്കാണിച്ച സച്ചിദാനന്ദനെതിരെ നടപടി സ്വീകരിക്കാത്ത നിലപാടും ചൂണ്ടിക്കാണിച്ചാണ് പ്രേംകുമാറിന്റെ വിമര്‍ശനം. വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദന്‍ മാഷിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു. സച്ചിദാനന്ദന്‍ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി, അഥവാ ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.
ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും തന്നെ പുറത്താക്കിയെന്നും ഒരാളോടും ഒരു നന്ദി പോലും പറയാന്‍ അവസരം നല്‍കാതെയാണ് പുറത്താക്കിയതെന്നും പ്രേംകുമാര്‍ പറയുന്നു. ഇത്ര ധൃതി പിടിച്ച് തിടുക്കപ്പെട്ട് തന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ലെന്നും പ്രേംകുമാര്‍ പറയുന്നു.
ആശാസമരം പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ് പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ ക്ഷണമോ തനിക്ക് ലഭിച്ചില്ലെന്നും പ്രേംകുമാര്‍ കുറിച്ചു.
കേരള സാഹിത്യഅക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല. ചെയര്‍മാന്റെ ഔദ്യോഗിക കാലാവധിയൊക്കെ എന്നേ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതും തുടരാന്‍ അനുവദിക്കുന്നതും സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്ന തനിക്ക് ഇല്ലാത്ത എന്തോ അപാരമായ അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷിനുണ്ടെന്ന തോന്നലുളവാക്കുന്നു. അത് തന്നെ അത്ഭുതപ്പെടുത്തുന്നു. ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നത്.

