ആരാധനാലയ സംരക്ഷണ നിയമത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇനിയും സമയം നല്‍കരുതെന്ന് മധുര ശാഹീ മസ്ജിദ് കമ്മിറ്റി

Update: 2025-01-22 02:50 GMT

ന്യൂഡല്‍ഹി: ആരാധനാലയ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ് നല്‍കിയ ഹരജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇനിയും സമയം അനുവദിക്കരുതെന്ന് മധുര ശാഹീ മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. ബിജെപി നേതാവ് 2020ല്‍ നല്‍കിയ ഹരജിയില്‍ അഞ്ചുവര്‍ഷമായിട്ടും നിലപാട് അറിയിക്കാത്ത കേന്ദ്രത്തിന് ഇനിയും സമയം നല്‍കരുതെന്നാണ് ആവശ്യം. ഹരജികളിലെ വാദം കേള്‍ക്കല്‍ നീട്ടിക്കൊണ്ടുപോവാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രം നിലപാട് അറിയിച്ചാല്‍ അതിനെ മറ്റുള്ളവര്‍ ചോദ്യം ചെയ്യും. അത് ഒഴിവാക്കാനാണ് ശ്രമമെന്നും മധുര ശാഹീ മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ആരാധനാലയങ്ങള്‍ 1947ലെ തല്‍സ്ഥിതി തുടരണമെന്നാണ് 1991 സെപ്റ്റംബര്‍ 19ന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആരാധനാലയ സംരക്ഷണ നിയമം പറയുന്നത്. ബാബരി മസ്ജിദില്‍ ഹിന്ദുത്വര്‍ അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു നിയമം. ബാബരി മസ്ജിദിനെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ നിയമം ഹിന്ദുവിരുദ്ധമാണെന്നാണ് ബിജെപി അടക്കമുള്ള ഹിന്ദുത്വകക്ഷികളുടെ നിലപാട്. നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും മുസ്‌ലിം ലീഗും എന്‍സിപിയുമെല്ലാം ഹരജികള്‍ നല്‍കിയിട്ടുമുണ്ട്. എന്നാലും ഇത്രയും കാലമായിട്ടും കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Tags: