കേന്ദ്ര ഏജന്‍സികളുടെ മുസ്‌ലിം വേട്ടക്കെതിരേ പോപുലര്‍ ഫ്രണ്ട് ഇഡി ഓഫിസ് മാര്‍ച്ച് 21 ന്

2014 മുതല്‍ കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും ലഭിച്ച ഭരണാധികാരം, അടിസ്ഥാന ശത്രുക്കളായി ആര്‍എസ്എസ് പ്രഖ്യാപിച്ച മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ഭരണഘടനാ വിരുദ്ധമായും നിയമവിരുദ്ധമായും ദുരുപയോഗം ചെയ്യുകയാണ്

Update: 2021-12-18 07:38 GMT

കോഴിക്കോട്: കേന്ദ്ര ഏജന്‍സികളുടെ മുസ്‌ലിം വേട്ടക്കെതിരേ പോപുലര്‍ ഫ്രണ്ട് ഇഡി ഓഫിസ് മാര്‍ച്ച് 21 ന് നടക്കും. ആര്‍എസ്എസിന്റെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാവകളായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ മാറിയിരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എന്‍ഐഎ, ഇന്‍കംടാക്‌സ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെയെല്ലാം തങ്ങളുടെ വര്‍ഗീയവും വംശീയവും ജനവിരുദ്ധമായ അജണ്ടകള്‍ക്ക് വേണ്ടി ബിജെപി ഭരണകൂടം ഉപയോഗിക്കുകയാണ്. ആര്‍എസ്എസിനും കേന്ദ്രസര്‍ക്കാരിനും എതിരെനില്‍ക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും സ്ഥാപനങ്ങളേയും വേട്ടയാടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താന്‍ യോഗം തീരുമാനിച്ചു. ഇഡിയെ ഭരണകൂട താല്‍പര്യത്തിന് അനുസരിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരേ സുപ്രിംകോടതി പോലും കഴിഞ്ഞദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ആര്‍എസ്എസിന്റെ ചട്ടുകമാകരുത്, കേന്ദ്രസര്‍ക്കാരിന്റെ മുസ്‌ലിം വേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിസംബര്‍ 21 നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ എറണാകുളം ഇഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.

 2014 മുതല്‍ കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും ലഭിച്ച ഭരണാധികാരം, അടിസ്ഥാന ശത്രുക്കളായി ആര്‍എസ്എസ് പ്രഖ്യാപിച്ച മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ഭരണഘടനാ വിരുദ്ധമായും നിയമവിരുദ്ധമായും ദുരുപയോഗം ചെയ്യുകയാണ്. മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ മുതല്‍ ആള്‍ക്കൂട്ട കൊലകള്‍ വരെ ഒരുവശത്ത് തുടരുന്നു. അതോടൊപ്പം പൗരത്വ നിഷേധനീക്കങ്ങളും ഭീകരനിയമങ്ങളും അടിച്ചേല്‍പ്പിക്കുന്നു. ഇവയെല്ലാം നിരന്തരമായ മുസ്‌ലിം വേട്ടയുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. കേരളത്തില്‍ ഏതാനും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകള്‍ നടത്തിയിരുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടാന്‍ 2018 മുതല്‍തന്നെ ഇഡി ശ്രമങ്ങള്‍ ആരംഭിച്ചതാണ്. യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെയാണ് കള്ളപ്പണം, വിദേശപണം, കുഴല്‍പ്പണം തുടങ്ങിയ സാമ്പത്തിക കുറ്റങ്ങള്‍ ആരോപിച്ച് പോപുലര്‍ ഫ്രണ്ടിനെതിരേ ഇഡി തിരിഞ്ഞത്. വിവിധ സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും ഇഡി സംഘങ്ങള്‍ പലതവണ കയറിയിറങ്ങിയെങ്കിലും സാമ്പത്തിക കുറ്റങ്ങളോ ക്രമക്കേടുകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ആര്‍എസ്എസ്-ബിജെപി അജണ്ടയുടെ ഭാഗമായി തുടരുന്ന രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങള്‍ മാത്രമാണ് ഈ റെയ്ഡുകള്‍.

 മുസ്‌ലിം ബിസിനസുകാരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തിരഞ്ഞുപിടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഹിന്ദുത്വ സര്‍ക്കാര്‍. മുസ്‌ലിംകള്‍ നടത്തുന്ന വ്യാപാര, വ്യവസായ സംരംഭങ്ങള്‍ക്കെതിരേ ഇഡി, ഇന്‍കം ടാക്‌സ് തുടങ്ങിയവയെ റെയ്ഡിന് നിയോഗിക്കുകയും പിന്നാലെ സംഘപരിവാര നേതാക്കള്‍ ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്നു. കേന്ദ്ര ഏജന്‍സികള്‍ കല്‍പ്പിത കഥകളുമായി മുസ്‌ലിംകള്‍ക്കെതിരേ പരാക്രമങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ പ്രതികളായ കോടികളുടെ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും കേസുകളില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറാവുന്നില്ല. സ്വര്‍ണക്കടത്ത്, 400 കോടിയുടെ ഹവാല, 200 കോടിയുടെ ലോട്ടറി അഴിമതി, മെഡിക്കല്‍ കോളജ് കോഴ, തിരഞ്ഞെടുപ്പ് കോഴ, ദേവസ്വം അഴിമതി തുടങ്ങിയ സംഘപരിവാര നേതാക്കളും സഹയാത്രികരും ഉള്‍പ്പെട്ടിട്ടുള്ള നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഇഡിയും മറ്റ് ഏജന്‍സികളും തയ്യാറായിട്ടില്ല. ഈ കേസുകളുമായി ബന്ധപ്പെട്ട ഓഫിസുകളിലോ വീടുകളിലോ ഒരു റെയ്ഡ് പോലും നടന്നിട്ടുമില്ല. നിയമവിരുദ്ധ നടപടികളിലൂടെ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതോടൊപ്പം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്ന പണിയും ആര്‍എസ്എസും ബിജെപിയും കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ റെയ്ഡ് നടത്തിയതിനുശേഷം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സാമ്പത്തിക കുറ്റവാളികള്‍ ആക്കുക മാത്രമല്ല, ബാര്‍ നടത്തിപ്പുകാര്‍ കൂടിയായി ചിത്രീകരിച്ച് ഇഡി ഇറക്കിയ വാര്‍ത്താക്കുറിപ്പ് ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ്. മൂന്ന് പതിറ്റാണ്ടോളമുള്ള സംഘടനയുടെ ചരിത്രത്തിലുടനീളം നിരവധി സാമ്പത്തിക ആരോപണങ്ങള്‍ ശത്രുക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

 എന്നാല്‍ അവയൊന്നും ഇതുവരെ തെളിയിക്കാന്‍ ആരോപണം ഉന്നയിച്ചവര്‍ക്കോ അന്വേഷണ ഏജന്‍സികള്‍ക്കോ കഴിഞ്ഞിട്ടില്ല. സംഘപരിവാര ഫാഷിസത്തിന് എതിരായ ഒത്തുതീര്‍പ്പില്ലാത്ത ഈ ജനകീയ മുന്നേറ്റത്തെ അധികാരമുപയോഗിച്ച് അമര്‍ച്ച ചെയ്യാമെന്നാണ് ഭരണകൂടം വ്യാമോഹിക്കുന്നതെന്നും യോഗം പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, സി അബ്ദുല്‍ ഹമീദ്, പി കെ അബ്ദുല്‍ ലത്തീഫ്, എസ് നിസാര്‍, പി കെ യഹിയാ തങ്ങള്‍, പി അബ്ദുല്‍ അസീസ്, സി കെ റാഷിദ് സംസാരിച്ചു.

Tags:    

Similar News