'മതി യുദ്ധങ്ങള്‍, അക്രമം മതി!'; കഫിയയില്‍ കിടത്തിയ ഉണ്ണിയേശുവുമായി മാര്‍പാപ്പ

പരിപാടിയില്‍ പങ്കെടുത്ത രണ്ട് ഫലസ്തീനിയന്‍ കുട്ടികള്‍ക്ക് മാര്‍പാപ്പ ബത്‌ലഹേം നക്ഷത്രം നല്‍കി

Update: 2024-12-09 06:10 GMT

വത്തിക്കാന്‍: ഫലസ്തീന്‍ കഫിയയില്‍ കിടത്തിയ ഉണ്ണിയേശുവിന്റെ പ്രതിമ അനാഛാദനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ബത്‌ലഹേമില്‍ നിന്നുള്ള ഫലസ്തീനികളായ കലാകാരന്‍മാര്‍ തയ്യാറാക്കിയ പ്രതിമയാണ് അനാഛാദനം ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യയിലെ വിവിധ ജനവിഭാഗങ്ങള്‍ തലയും മുഖവും മറയ്ക്കാന്‍ ധരിക്കുന്ന കഫിയയുടെ ഫലസ്തീനി തരം ഇസ്രായേലി അധിനിവേശത്തിന് എതിരായ ചിഹ്നമായും ഉപയോഗിക്കപ്പെടുന്നു.

ഫലസ്തീനിലെ ഒലീവ് മരത്തിന്റെ തടികൊണ്ടാണ് ഹോളി ഫാമിലി പ്രതിമകള്‍ തയ്യാറാക്കിയിട്ടുള്ളത്. ദേവാലയ കാര്യങ്ങള്‍ക്കുള്ള ഫലസ്തീനിയന്‍ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റിയും വത്തിക്കാനിലെ ഫലസ്തീന്‍ എംബസിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വത്തിക്കാന്‍ ന്യൂസ് റിപോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ റംസി ഖൗരിയും ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത രണ്ട് ഫലസ്തീനിയന്‍ കുട്ടികള്‍ക്ക് മാര്‍പാപ്പ ബത്‌ലഹേം നക്ഷത്രം നല്‍കി. ശേഷം അംഞ്ചേല്‍ ചാപ്പലില്‍ നടന്ന സമാധാന പ്രാര്‍ത്ഥന നടന്നു. ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.

''മതി യുദ്ധങ്ങള്‍, മതി അക്രമം! ഇവിടെ ഏറ്റവും ലാഭകരമായ ഒരു വ്യവസായം ആയുധനിര്‍മ്മാണമാണെന്ന് നിങ്ങള്‍ക്കറിയാമോ? കൊല്ലുന്നതില്‍ നിന്നുള്ള ലാഭം. മതി യുദ്ധങ്ങള്‍!''- മാര്‍പാപ്പ പറഞ്ഞു.

ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണോ എന്ന് പരിശോധിക്കണമെന്ന് നേരത്തെ മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. ഗസയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇസ്രായേല്‍ തകര്‍ക്കുന്നതില്‍ ആശങ്കയും രേഖപ്പെടുത്തിയിരുന്നു.