യുഎസ് കത്തോലിക്ക സഭയിലെ ഗര്‍ഭഛിദ്ര വിവാദത്തില്‍ ഇടപെട്ട് മാര്‍പാപ്പ

Update: 2025-10-02 14:40 GMT

റോം: യുഎസിലെ കത്തോലിക്ക സഭയിലെ ഗര്‍ഭചിദ്ര വിവാദത്തില്‍ ഇടപെട്ട് മാര്‍പാപ്പ ലിയോ പതിനാലാമന്‍. 'ഞാന്‍ ഗര്‍ഭഛിദ്രത്തിന് എതിരാണ്, പക്ഷേ വധശിക്ഷയ്ക്ക് അനുകൂലമാണ് എന്ന് പറയുന്ന ഒരാള്‍ യഥാര്‍ത്ഥത്തില്‍ ജീവിതത്തെ പിന്തുണയ്ക്കുന്നയാളല്ല. ഞാന്‍ ഗര്‍ഭഛിദ്രത്തിന് എതിരാണ്, പക്ഷേ അമേരിക്കയിലെ കുടിയേറ്റക്കാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തോട് ഞാന്‍ യോജിക്കുന്നു എന്ന് പറയുന്ന ഒരാള്‍, ജീവിതത്തെ പിന്തുണയ്ക്കുന്ന ആളാണോ എന്ന് എനിക്കറിയില്ല.''-മാര്‍പാപ്പ ലിയോ പതിനാലാമന്‍ പറഞ്ഞു. അപരിചിതനെ സ്വാഗതം ചെയ്യുക എന്ന ബൈബിള്‍ കല്‍പ്പന ഉദ്ധരിച്ച്, കുടിയേറ്റക്കാരോട് മനുഷ്യത്വപരമായ പെരുമാറ്റം വേണമെന്ന് യുഎസ് ബിഷപ്പുമാരും വത്തിക്കാനും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍പാപ്പ ലിയോ ഉന്നയിച്ച ആശങ്കകളെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തള്ളിക്കളഞ്ഞു. ''ഈ ഭരണത്തിന്‍ കീഴില്‍ അമേരിക്കയില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരോട് മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടെന്ന് സമ്മതിക്കില്ല.''-കരോലിന്‍ ലീവിറ്റ് പറഞ്ഞു. ഗര്‍ഭ ഛിദ്രത്തെ എതിര്‍ക്കുന്ന യുഎസിലെ വെള്ളവംശീയവാദികള്‍ വധശിക്ഷയെ അനുകൂലിച്ച് രംഗത്തെത്തിയത് കത്തോലിക്ക സഭയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.