ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍ ഗസയില്‍ ഇനി ഗസയിലെ കുട്ടികള്‍ക്കുള്ള മൊബൈല്‍ ക്ലിനിക്ക്

Update: 2025-11-26 15:45 GMT

അധിനിവേശ ജെറുസലേം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍ ഇനി ഗസയിലെ കുട്ടികള്‍ക്കുള്ള മൊബൈല്‍ ക്ലിനിക്ക്. 2014ല്‍ ബത്‌ലഹേം സന്ദര്‍ശിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സഞ്ചരിച്ച കാറാണ് മൊബൈല്‍ ക്ലിനിക്കായി രൂപമാറ്റം വരുത്തിയത്. ഈ കാര്‍ പ്രതീക്ഷയുടെ വാഹനമാണെന്നും ഗസയില്‍ എത്തിച്ച് കുട്ടികളെ ചികില്‍സിക്കാന്‍ ഉപയോഗിക്കുമെന്നും ഫ്രാന്‍സിസ്‌കന്‍ കസ്റ്റഡി ഓഫ് ദി ഹോളി ലാന്‍ഡ് ഉപദേഷ്ടാവായ ഫാദര്‍ ഇബ്രാഹിം ഫല്‍താസ് പറഞ്ഞു. വിശുദ്ധ ഭൂമിയില്‍ മാര്‍പാപ്പയ്ക്ക് വലിയ താല്‍പര്യമുണ്ടായിരുന്നുവെന്നും ഗസയെ അദ്ദേഹം സ്‌നേഹിച്ചിരുന്നതായും ഫാദര്‍ ഇബ്രാഹിം ഫല്‍താസ് പറഞ്ഞു. '' അസുഖ ബാധിതനായിരുന്നിട്ടും അദ്ദേഹം എല്ലാ ദിവസവും വിളിച്ച് ഗസയെ കുറിച്ച് ചോദിക്കുമായിരുന്നു.''-അദ്ദേഹം പറഞ്ഞു. മൊബൈല്‍ ക്ലിനിക്കില്‍ ഡ്രൈവറും ഡോക്ടറുമുണ്ടാവും. പരിശോധന, ചികില്‍സ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലൂടെ നല്‍കും. ഏപ്രില്‍ 21നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചത്. തന്റെ കാര്‍ ഗസയിലെ കുട്ടികള്‍ക്ക് നല്‍കണമെന്ന് മരിക്കുന്നതിന് മുമ്പ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.