കടകംപള്ളി സുരേന്ദ്രനും ബിനോയ് വിശ്വവും അടക്കമുള്ളവര്‍ ഹാജരായി; സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡെന്ന് ഹൈക്കോടതി

Update: 2025-02-10 13:36 GMT

കൊച്ചി: പൊതുവഴി കെട്ടിയടച്ചതിനും നടപ്പാത കൈയ്യേറിയതിനും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഹൈക്കോടതിയില്‍ ഹാജരായി. സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡെന്ന് ഹൈക്കോടതി ഇവരോട് പറഞ്ഞു. വഞ്ചിയൂരില്‍ റോഡ് കൊട്ടിയടച്ച സിപിഎം ഏരിയ സമ്മേളനം, സെക്രട്ടറിയേറ്റിനു മുന്നില്‍ സിപിഐയുടെ ജോയിന്റ് കൗണ്‍സില്‍ സ്ഥാപിച്ച ഫ് ളക്‌സ്, കൊച്ചി കോര്‍പറേഷനു മുന്നിലെ കോണ്‍ഗ്രസ് സമരം തുടങ്ങിയവ റോഡ്, നടപ്പാത ഗതാഗതം തടസപ്പെടുത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി എടുത്ത കോടതിയലക്ഷ്യ കേസിലാണ് നേതാക്കള്‍ ഹാജരായത്.

സിപിഎം നേതാവും മുന്‍ സ്പീക്കറുമായ എം വിജയകുമാര്‍, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയി, വി കെ പ്രശാന്ത്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി ജെ വിനോദ് എംഎല്‍എ തുടങ്ങിയവരാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരായത്. ഇവര്‍ ഇനി ഹാജരാവേണ്ടതില്ല. വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് സമ്മേളനം നടത്തിയതില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ബുധനാഴ്ച്ച ഹാജരാവണം.


കോടതിയലക്ഷ്യ കേസില്‍ ഹാജരാകാന്‍ ഹൈക്കോടതിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍

ഇത്തരം സംഭവങ്ങളില്‍ പോലിസിന്റെ മാപ്പപേക്ഷയിലും സത്യവാങ്മൂലങ്ങളില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. മാപ്പപേക്ഷ കൊണ്ടുമാത്രം കാര്യമില്ലെന്നു കോടതി പറഞ്ഞു. വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പരിപാടി നടത്തരുതെന്ന് പോലിസ് പറഞ്ഞിട്ടും നേതാക്കള്‍ കേട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പോലിസിന്റെ സത്യവാങ്മൂലം കണ്ടാല്‍ അവര്‍ ഇതിനൊക്കെ പ്രാപ്തരാണോ എന്നു പോലും തോന്നിപ്പോകും. ബാലരാമപുരത്ത് റോഡ് തടസപ്പെടുത്തി പരിപാടി നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥ അറിഞ്ഞിട്ടുപോലുമില്ല. എറണാകുളത്ത് ജനറല്‍ ആശുപത്രിയിലേക്കു പോകുന്ന വഴിയിലെ നടപ്പാതയാണു തടസപ്പെടുത്തുന്നത് എന്നോര്‍ക്കണമെന്നും കോടതി വിമര്‍ശിച്ചു.