പാലക്കാട്: ബലാല്‍സംഗ പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീലട്രോളി ബാഗുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായ പാലക്കാട്ടെ അതേ കെപിഎം റീജന്‍സിയില്‍നിന്ന് തന്നെയാണ് പോലിസ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും അതിജീവിത ഇ-മെയിലില്‍ അയച്ച പരാതിയിലുണ്ട്. തിരുവല്ലയില്‍ വച്ച് നടന്ന ലൈംഗികബന്ധം പീഡനമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പാലക്കാട് ഫ്‌ലാറ്റ് വാങ്ങിത്തരണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് രഹസ്യമായാണ് പോലിസ് നടപടികള്‍ സ്വീകരിച്ചത്. പാലക്കാട് എത്തിയ രാഹുലിനെ പൊലീസ് അതീവരഹസ്യമായി നിരീക്ഷിച്ചിരുന്നു. കെപിഎം റീജന്‍സി കേന്ദ്രീകരിച്ചായിരുന്നു നിരീക്ഷണം. കസ്റ്റഡിയില്‍ എടുക്കാനുള്ള ഒരുക്കങ്ങള്‍ വൈകിട്ട് പോലിസ് തുടങ്ങിയിരുന്നു. രാത്രി 10 മണി മുതല്‍ ജില്ലയിലെ പ്രധാന പോലിസ് ഉദ്യോഗസ്ഥരെ ഫോണില്‍ ലഭിച്ചിരുന്നില്ല. അര്‍ധരാത്രി ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കെപിഎം റീജന്‍സിയില്‍ എത്തി. തുടര്‍ന്ന് റിസപ്ഷനിലുള്ളവരുെട ഫോണ്‍ പിടിച്ചെടുത്തു. രാഹുലിന്റെ ഡ്രൈവറും സഹായിയുമുള്‍പ്പെടെ പുറത്തുപോയി എന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു നടപടി. തുടര്‍ന്ന് 12.15ന് രാഹുല്‍ താമസിച്ചിരുന്ന '2002' മുറിയിലെത്തി. വാതിലില്‍ തട്ടിയെങ്കിലും ആദ്യം രാഹുല്‍ തുറന്നില്ല. ഒടുവില്‍ കസ്റ്റഡി രേഖപ്പെടുത്താന്‍ എത്തിയതാണെന്ന് പോലിസ് അറിയിച്ചതോടെ 12.30ന് വാതില്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡി രേഖപ്പെടുത്തി.
പിന്നീട് പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനു ശേഷം പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പുതിയ പരാതിയോടെ നിലവില്‍ രാഹുലിനെതിരെ മൂന്നു കേസുകള്‍ ആയി. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ ജനുവരി 21വരെ വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്.
പുതിയ പരാതിയിലെ ആരോപണങ്ങള്‍
വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും ഈ പരാതിക്കാരി പറയുന്നു. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി പലപ്പോഴായി രാഹുല്‍ പണം കൈക്കലാക്കി. ചെരുപ്പ് വാങ്ങാനെന്ന പേരില്‍ പതിനായിരം രൂപ വാങ്ങി. യുവതിയുടെ ആഢംബര വാച്ച് കൈവശപ്പെടുത്തി, സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിപ്പിക്കുകയും ചെയ്തു. വിവാഹബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായ സമയത്താണ് രാഹുലുമായി സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. പിന്നീട് രാഹുല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്നും യുവതി പറയുന്നുണ്ട്.
ഓവുലേഷന്‍ സമയമാണെന്ന് പറഞ്ഞിട്ടും കുഞ്ഞ് ഉണ്ടാകട്ടെ എന്ന് പറഞ്ഞ് രാഹുല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും പരാതി പറയുന്നു. മുഖത്തും ശരീരത്തിലും അടിക്കുകയും ദേഹത്ത് മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷവും കാണണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും താന്‍ പോയില്ലെന്ന് യുവതി പറയുന്നുണ്ട്. എന്നാല്‍ ഗര്‍ഭിണിയായതോടെ ബന്ധം ഉപേക്ഷിച്ചു. വിവരം അറിയിക്കാനായി വിളിച്ചപ്പോള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ ജീവിതം തകര്‍ക്കുമെന്നും സഹോദരിയുടെ വിവാഹം മുടക്കുമെന്നും പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
ഗര്‍ഭത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിയാന്‍ രാഹുല്‍ ശ്രമിച്ചു. മറ്റാരുടെയെങ്കിലും കുഞ്ഞ് ആയിരിക്കുമെന്നായിരുന്നു മറുപടി. പിന്നാലെയാണ് ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി യുവതി ഒരുങ്ങിയത്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ സഹകരിച്ചില്ല. ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തിയെന്നും യുവതി മൊഴിയില്‍ പറയുന്നുണ്ട്. ഇതിന്റെ നിര്‍ണായക വിവരങ്ങള്‍ യുവതി അന്വേഷണ സംഘത്തിന് കൈമാറി.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ യുവതിയുടെ ഫോണ്‍ രാഹുല്‍ ബ്ലോക്ക് ചെയ്തു. അബോര്‍ഷന്‍ വിവരം പറയാന്‍ വിളിച്ചപ്പോഴും രാഹുല്‍ ഭീഷണിപ്പെടുത്തി. രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി പറയുന്നുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്തതുപോലെ താനുമായി അടുപ്പത്തിന് വീണ്ടും ശ്രമിച്ചു. ഭാവിയില്‍ ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്ദാനം ചെയ്തു. പാലക്കാട് ഫ്ളാറ്റ് വാങ്ങിതരണമെന്നും അവിടെ ഒരുമിച്ച് ജീവിക്കാമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഫ്ളാറ്റ് വാങ്ങല്‍ നടന്നില്ലെന്നും യുവതി പറയുന്നു.

