പത്മജേതാവിനെതിരേ പ്രായപൂര്‍ത്തിയാകാത്ത വളര്‍ത്തുമകളെ പീഡിപ്പിച്ച കേസില്‍ പോക്‌സോ

2020 ആഗസ്റ്റിലാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ അടക്കം രണ്ടുപേരെ ഇയാള്‍ വളര്‍ത്തുമക്കളായി ഏറ്റെടുത്തത്. ഒരു വര്‍ഷത്തിന് ശേഷം ഈ അനുമതി പുതുക്കണമെന്ന നിബന്ധനയോടെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളെ പരിചരണത്തിനായി അയച്ചത്

Update: 2022-01-05 05:07 GMT

ഗോഹട്ടി: പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മജേതാവിനെതിരേ പ്രായപൂര്‍ത്തിയാകാത്ത വളര്‍ത്തുമകളെ ലൈംഗികമായി പീഡിപ്പിച്ചകേസില്‍ പോക്‌സോ കേസ് ചുമത്തി. അസാമിലാണ് സംഭവം. ഡിസംബര്‍ 17 ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കേസെടുക്കുന്നത്. കോടതിയുടെ പരിഗണയിലിരിക്കുന്നതിനാല്‍ കേസിനെ കുറിച്ചോ പ്രതിയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പറ്റില്ലെന്നാണ് പോലിസിന്റെ നിലപാട്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലിസ് അറിയിച്ചു. എഫ്.ഐ.ആര്‍ ചുമത്തിയതിന് പിന്നാലെ ഇയാള്‍ ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കുകയും മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്. കേസ് റിപ്പോര്‍ട്ട് ജനുവരി ഏഴിന് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് ജസ്റ്റിസ് അരുണ്‍ ദേവ് ചൗധരി തന്റെ ഉത്തരവില്‍ പറഞ്ഞു.

 എന്നാല്‍ തന്റെ പ്രശസ്തിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും കെട്ടിചമച്ച കേസാണിതെന്ന പ്രതിയുടെ ആരോപണവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി)ക്കെതിരായ എതിര്‍ ഹര്‍ജിയും പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ പെണ്‍കുട്ടിയെ തന്റെ സംരക്ഷണയിലായിരുന്നപ്പോള്‍ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു എന്നാണ് പരാതി. വൈദ്യ പരിശോധനയിലും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ പോലിസ് സംരക്ഷണത്തിലുള്ള കുട്ടികളുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. 2020 ആഗസ്റ്റിലാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ അടക്കം രണ്ടുപേരെ ഇയാള്‍ വളര്‍ത്തുമക്കളായി ഏറ്റെടുത്തത്. ഒരു വര്‍ഷത്തിന് ശേഷം ഈ അനുമതി പുതുക്കണമെന്ന നിബന്ധനയോടെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളെ പരിചരണത്തിനായി അയച്ചത്. എന്നാല്‍ സമയമായിട്ടും പലതവണ ഓര്‍മിപ്പിച്ചിട്ടും ഇയാള്‍ അനുമതി പുതുക്കാന്‍ തയാറായില്ല. പിന്നീട് കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തിരിച്ചെടുക്കുകയായിരുന്നു.

തുടര്‍ന്നാണ് പീഡന വിവരം പുറത്താകുന്നത്. എന്നാല്‍ പുരസ്‌കാര ജേതാവും ഭാര്യയും വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്നും അവരുടെ സംരക്ഷണത്തില്‍ നിരവധി പെണ്‍കുട്ടികള്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇയാളുടെ അഭിഭാഷകന്‍ പറഞ്ഞു. സിഡബ്ല്യുസിയും പ്രതിയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കെട്ടിചമച്ച കേസാണിത്. ഇതിന് പിന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടാനുണ്ട്. അതുകൊണ്ടാണ് പോക്‌സോ കേസായിട്ടു പോലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു.

Tags:    

Similar News