സോമാലിയന്‍ തീരത്ത് വിദേശകപ്പല്‍ തട്ടിക്കൊണ്ടുപോയി

Update: 2025-02-11 12:28 GMT

മൊഗദിഷു: സോമാലിയന്‍ തീരത്ത് കപ്പല്‍ തട്ടിക്കൊണ്ടുപോയി. ഏദന്‍ കടലിടുക്കിന്റെ തെക്കായി അറബിക്കടലിലേക്ക് തള്ളി നില്‍ക്കുന്ന വടക്കു കിഴക്കേ ആഫ്രിക്കയിലെ ഹോണ്‍ ഓഫ് ആഫ്രിക്ക എന്ന പ്രദേശത്തു നിന്നാണ് കപ്പല്‍ അഞ്ജാതര്‍ തട്ടിക്കൊണ്ടുപോയതെന്ന് യൂറോപ്യന്‍ യൂണിയന്‍ നേവല്‍ ഫോഴ്‌സ് അറിയിച്ചു. 60 എച്ച്പി ശക്തിയുള്ള എഞ്ചിനുകള്‍ ഘടിപ്പിച്ച മൂന്നു ബോട്ടുകളിലെത്തിയ സംഘമാണ് കപ്പല്‍ തട്ടിയെടുത്തത്. ഇവരുടെ കൈവശം എകെ47 തോക്കുകളും ബസൂക്ക റോക്കറ്റ് ലോഞ്ചറുകളും ഉണ്ടായിരുന്നു. മോചനദ്രവ്യം ചോദിച്ചുള്ള ഫോണ്‍ കോളുകള്‍ ഒന്നും വന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

1990കള്‍ മുതല്‍ സോമാലിയന്‍ തീരത്ത് കപ്പലുകള്‍ തട്ടിക്കൊണ്ടുപോവല്‍ നടക്കുന്നുണ്ട്. 2005-2012 കാലത്ത് ഏകദേശം 3,580 കോടി രൂപയാണ് കപ്പലുടമകള്‍ കപ്പല്‍ കൊണ്ടുപോയവര്‍ക്ക് നല്‍കിയത്. പിന്നീട് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് അന്താരാഷ്ട്ര പട്രോളിങ് നടത്തിയതോടെ 2011 മുതല്‍ കപ്പല്‍ തട്ടിക്കൊണ്ടുപോവലുകളില്‍ കുറവുവന്നു. പക്ഷേ, 2023 മുതല്‍ വീണ്ടും ഇത് ആരംഭിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇന്റര്‍നാഷണല്‍ മാരിടൈം ബ്യൂറോയുടെ കണക്കനുസരിച്ച്, 2024ല്‍ സൊമാലിയയ്ക്ക് സമീപം ഏഴ് കപ്പല്‍ തട്ടിക്കൊണ്ടുപോവല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2025 ജനുവരിയില്‍ ഒരു ചൈനീസ് മല്‍സ്യബന്ധന ബോട്ടും തട്ടിക്കൊണ്ടുപോയിട്ടുണ്ട്.



വിദേശ മല്‍സ്യബന്ധനകപ്പലുകള്‍ ആഴക്കടലില്‍ നിന്ന് മല്‍സ്യങ്ങളെ മൊത്തമായി പിടിക്കുന്നതും പ്രദേശവാസികളുടെ മല്‍സ്യബന്ധന ഉപകരണങ്ങള്‍ നശിപ്പിക്കുന്നതുമാണ് വീണ്ടും പ്രശ്‌നം ആരംഭിക്കാന്‍ കാരണമെന്ന് ബിബിസിയെ റിപോര്‍ട്ട് പറയുന്നു. പല കപ്പലുകളിലെയും സായുധ ഗാര്‍ഡുമാര്‍ പ്രാദേശികമല്‍സ്യത്തൊഴിലാളികളെ വെടിവച്ചും കൊല്ലുന്നു. അതിനാല്‍, ഇപ്പോള്‍ പലമല്‍സ്യത്തൊഴിലാളികളും കപ്പല്‍പിടുത്തക്കാരായി മാറിയെന്നും ബിബിസിയിലെ റിപോര്‍ട്ട് പറയുന്നുണ്ട്. ജീവിതോപാധികള്‍ നശിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന വിദേശകപ്പലുകളെ പിടിക്കുന്നത് പോരാട്ടമാണെന്നാണ് ഒരു കപ്പല്‍പിടുത്തക്കാരന്‍ ബിബിസിയോട് പറഞ്ഞത്. ബസൂക്ക റോക്കറ്റ് ലോഞ്ചര്‍ കാണിച്ചാണ് കപ്പല്‍ നിര്‍ത്തിക്കുകയെന്നും ആരെയും കൊല്ലല്‍ ഉദ്ദേശമല്ലെന്നും അയാള്‍ വിശദീകരിച്ചു.