ബലാല്‍സംഗത്തിന് ഇരയേക്കാവുന്നവരുടെ പട്ടികയില്‍ ട്രാന്‍സ് സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്ന് ഹരജി

Update: 2025-10-08 13:58 GMT

ന്യൂഡല്‍ഹി: ബലാല്‍സംഗത്തിന് ഇരയായേക്കാവുന്നവരുടെ പരിധിയില്‍ ട്രാന്‍സ് സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി. കേസില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ച കോടതി മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ഹരിഹരനെ അമിക്കസ് ക്യൂറിയായും നിയമിച്ചു.

''സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ അഞ്ചാം അധ്യായത്തിലെ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കണമെന്നാണ് ഹരജിക്കാര്‍ ആവശ്യപ്പെടുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും കൂടെ ട്രാന്‍സ് സ്ത്രീകളെയും ട്രാന്‍സ് കുട്ടികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുണ്ട്. മൂന്നാം ലിംഗത്തിന് അംഗീകാരം നല്‍കിയ 2014ലെ നല്‍സ കേസിലെ സുപ്രിംകോടതി വിധിയിലെ ചില നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ആശ്യമുണ്ട്. അതിനാല്‍, വിഷയത്തിന്റെ സ്വഭാവം പരിഗണിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ഹരിഹരന്‍ കോടതിയെ സഹായിക്കണം.''-ഉത്തരവ് പറയുന്നു.

സാങ്കേതികമായി ഇത് സാധ്യമാണെന്ന് കോടതിയില്‍ ഉണ്ടായിരുന്ന അഡ്വ. എന്‍ ഹരിഹരന്‍ പറഞ്ഞു. എന്നാല്‍, ട്രാന്‍സ് സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് സാധാരണ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ ഹനിക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് മാത്രമേ സാധ്യമാവൂ.

ഒരു സ്ത്രീയുടെ ശരീരത്തിലെ ദ്വാരങ്ങളില്‍ സമ്മതമില്ലാതെ പുരുഷന്‍ 'പ്രവേശിക്കുന്നതാണ്' ബലാല്‍സംഗമായി ഭാരതീയ ന്യായ സംഹിതയിലെ 63ാം വകുപ്പ് നിര്‍വചിച്ചിരിക്കുന്നത്. അതില്‍ ട്രാന്‍സ് സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. കൂടാതെ പുരുഷന്‍ ആണെന്ന് അവകാശപ്പെടുന്ന ജൈവശാസ്ത്രപരമായി സ്ത്രീകളായവരെയും ഉള്‍പ്പെടുത്തമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. കൂടാതെ ബലാല്‍സംഗം ഉള്‍പ്പെടാത്ത, ട്രാന്‍സ് വ്യക്തികള്‍ക്കെതിരായ അതിക്രമങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുന്ന 2019ലെ ട്രാന്‍സ് ജെന്‍ഡര്‍ അവകാശ നിയമങ്ങള്‍ റദ്ദാക്കണമെന്നും ആവശ്യമുണ്ട്.