പാതിവില തട്ടിപ്പ്: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ഹരജി

Update: 2025-05-19 11:27 GMT

ന്യൂഡല്‍ഹി: പാതി വില തട്ടിപ്പ് കേസില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരായ ആരോപണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം തുടരാന്‍ നിര്‍ദേശിക്കണമെന്നാണ് ആവശ്യം.

കേസിലെ ആരോപണ വിധേയരുടെ പട്ടികയില്‍ നിന്ന് രാമചന്ദ്രന്‍ നായരുടെ പേര് ഹൈക്കോടതി നീക്കിയതും ജോയിന്റ് വോളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ്, മിത്രം ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടക്കുന്ന് അഗ്രോ ആന്‍ഡ് പൗള്‍ട്ടറി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്നിവര്‍ നല്‍കിയ ഹരജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. തങ്ങളും പാതി വില തട്ടിപ്പിന്റെ ഇരകള്‍ ആണെന്നാണ് അഡ്വ. സുവിദത്ത് സുന്ദരം മുഖേന നല്‍കിയ ഹരജി പറയുന്നു.

നടപടി ക്രമങ്ങള്‍ പാലിക്കാതെയും, ശരിയായ അന്വേഷണം നടത്താതെയുമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ പേര് കേസില്‍ നിന്ന് നീക്കിയത് എന്നാണ് ഹരജിക്കാരുടെ ആരോപണം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആണ് പേര് നീക്കം ചെയ്തത്. എന്നാല്‍ ഇക്കാര്യത്തത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട റിപോര്‍ട്ട് ഹൈക്കോടതി തേടിയിട്ടില്ല. പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ അന്വേഷണത്തിന്റ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് ഗുരുതരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഹരജിക്കാര്‍ വാദിക്കുന്നു.