''മുസ്തഫ എന്ന പേര് ആശങ്കയുണ്ടാക്കുന്നു; മുസ്തഫാബാദിന്റെ പേര് ശിവപുരിയെന്നാക്കും'': മണ്ഡലത്തില്‍ നിന്ന് ജയിച്ച ബിജെപി നേതാവ്

Update: 2025-02-09 13:10 GMT

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ ഡല്‍ഹിയിലെ മുസ്തഫാബാദ് മണ്ഡലത്തിന്റെ പേരു മാറ്റുമെന്നു പ്രഖ്യാപിച്ചു ബിജെപി നേതാവ്. മണ്ഡലത്തില്‍നിന്നും വിജയിച്ച മോഹന്‍ സിങ് ബിഷ്ടാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മുസ്തഫാബാദിന്റെ പേര് ശിവപുരി എന്നോ ശിവ വിഹാര്‍ എന്നോ മാറ്റുമെന്നാണു പ്രഖ്യാപനം.

''ഞാന്‍ ജയിച്ചാല്‍ മുസ്തഫാബാദിന്റെ പേര് ശിവ് പുരി അല്ലെങ്കില്‍ ശിവ് വിഹാര്‍ എന്നാക്കി മാറ്റുമെന്ന് പറഞ്ഞിരുന്നു... ഞാന്‍ അത് ചെയ്യും...മുസ്തഫ എന്ന പേരിനെക്കുറിച്ച് ആളുകള്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ പേര് മാറ്റണം.''-മോഹന്‍ സിങ് ബിഷ്ട് പറഞ്ഞു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്താഫാദ് മുസ്‌ലിം ഭൂരിപക്ഷപ്രദേശമായാണ് അറിയപ്പെടുന്നത്. പക്ഷേ, ജനസംഖ്യയുടെ 30-40 ശതമാനം മാത്രമാണ് മുസ്‌ലിം ജനസംഖ്യ. പൗരത്വനിയമഭേദഗതി നിയമത്തിനെതിരായ സമരകാലത്ത് ഹിന്ദുത്വ-പോലിസ് ആക്രമണം ഏറ്റവും കൂടുതല്‍ നടന്ന പ്രദേശങ്ങളിലൊന്നാണിത്.

എഎപി നേതാവ് അദീല്‍ അഹമ്മദ് ഖാനെയും എഐഎംഐഎം സ്ഥാനാര്‍ത്ഥി മുഹമദ് താഹിര്‍ ഹുസൈനെയും പരാജയപ്പെടുത്തിയാണു മോഹന്‍ സിങ് ബിഷ്ട് വിജയിച്ചത്. 17,578 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.