സ്വകാര്യ സര്‍വകലാശാലകളില്‍ ആദിവാസി, ദലിത്, ഒബിസി സംവരണം വേണം: പാര്‍ലമെന്ററി കമ്മിറ്റി
കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് ദ്വിഗ് വിജയ് സിങ് അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശ ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകളില്‍ ആദിവാസി, ദലിത്, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്ന നിയമം പാസാക്കണമെന്ന് പാര്‍മെന്ററി സമിതി ശുപാര്‍ശ ചെയ്തു. ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനവും ദലിത് വിഭാഗങ്ങള്‍ക്ക് 15 ശതമാനവും ആദിവാസി വിഭാഗങ്ങള്‍ക്ക് 7.5 ശതമാനവും സംവരണം നല്‍കണമെന്നാണ് കോണ്‍ഗ്രസ് എംപിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ് അധ്യക്ഷനായ വിദ്യഭ്യാസ പാര്‍ലമെന്റ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. മികവിന്റെ കേന്ദ്രമെന്ന് അറിയപ്പെടുന്ന സ്വകാര്യസര്‍വകലാശാലകളില്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കുറവാണെന്ന് റിപോര്‍ട്ട് പറയുന്നു.
രാജ്യത്തെ പത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ മികവിന്റെ കേന്ദ്രം പദവി നല്‍കിയത്. ഈ കേന്ദ്രങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ വളരെ കുറവാണെന്നാണ് പാര്‍ലമെന്ററി സമിതി കണ്ടെത്തിയത്. സുപ്രിംകോടതിയുടെ വിവിധ വിധികള്‍ പ്രകാരം ഇത്തരം സ്ഥാപനങ്ങളില്‍ ആദിവാസി, ദലിത്, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാം. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്വകാര്യ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 25 ശതമാനം ക്വോട്ടയുണ്ട്. ആ സീറ്റുകളില്‍ വരുന്നവരുടെ ഫീസ് സര്‍ക്കാരാണ് നല്‍കുക. ഈ മാതൃക സ്വകാര്യ സര്‍വകലാശാലകളിലും നടപ്പാക്കാവുന്നതാണ്.
സ്വകാര്യ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംവരണം വേണമെന്ന എസ്സി, എസ്ടി, ഒബിസി സമുദായങ്ങളുടെ ആവശ്യം ഇനി അവഗണിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയില്‍ പറഞ്ഞു. പന്ത് ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ കോര്‍ട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.
