ദലിതുകളെ ആക്രമിച്ച പോലിസുകാര്‍ക്കെതിരേ നടപടി വേണം; മുംബൈയിലേക്ക് 600 കിലോമീറ്റര്‍ കാല്‍നട ജാഥ

Update: 2025-01-24 02:09 GMT

മുംബൈ: മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ ദലിതുകളെ ആക്രമിക്കുകയും സോംനാഥ് സൂര്യവംശി എന്ന യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത പോലിസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് കാല്‍നട ജാഥ. പര്‍ഭാനിയില്‍ നിന്ന് മുംബൈയിലേക്കാണ് ജാഥ. ജനുവരി 17ന് തുടങ്ങിയ ജാഥ 600 കിലോമീറ്റര്‍ പിന്നിട്ട് ഫെബ്രുവരി 18ന് മുംബൈയില്‍ എത്തും. തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് നിവേദനം നല്‍കും.

കാല്‍നട ജാഥയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചേരാമെന്നും സ്വന്തം താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കാതിരുന്നാല്‍ മതിയെന്നും സംഘാടകരില്‍ ഒരാളായ സുധീര്‍ സാല്‍വേ പറഞ്ഞു.

ഡിസംബര്‍ പത്തിന് സവര്‍ണഹിന്ദു വിഭാഗത്തിലെ ഒരാള്‍ ഭരണഘടനയുടെ പകര്‍പ്പ് നശിപ്പിച്ചതാണ് പര്‍ഭാനിയിലെ പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരേ ദലിത് വിഭാഗങ്ങള്‍ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. തുടര്‍ന്ന് ഡിസംബര്‍ 11ന് പോലിസ് ദലിതുകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. സ്ത്രീകള്‍ അടക്കം 50ഓളം പേരെ കസ്റ്റഡിയില്‍ എടുത്തുമര്‍ദ്ദിച്ചു. ഇതിലാണ് സോംനാഥ് മരിച്ചത്.

എന്നാല്‍, പോലിസ് അതിക്രമം നടന്നുവെന്ന വാദം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളാണ് സോംനാഥിന്റെ മരണത്തിന് കാരണമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി.