പറവൂരില്‍ മൂന്നു പേരെ കൊന്നത് നായയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്

Update: 2025-01-17 00:50 GMT

പറവൂര്‍ (കൊച്ചി): ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലിസ്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഉഷ (62), മകള്‍ വിനീഷ (32) എന്നിവരെ കൊലപ്പെടുത്തിയ അയല്‍വാസിയായ ഋതു ജയന്‍ മൂന്നു കേസുകളില്‍ കൂടി പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഋതുവും വേണുവിന്റെ കുടുംബവും തമ്മില്‍ കൊലപാതകത്തിനു തൊട്ടു മുന്‍പ് വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ ചൊല്ലി തര്‍ക്കം നടന്നിരുന്നു.

വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് ഋതു ഇവരുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് കൈയ്യിലിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. വിനിഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരമായി പരിക്കേറ്റു. സംഭവമറിഞ്ഞെത്തിയ ജിതിന്റെ സുഹൃത്തുകളാണു നാലുപേരെയും ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് ശേഷം ജിതിന്റെ ബൈക്ക് എടുത്താണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍, ആ വഴി വന്ന വടക്കേക്കര പൊലീസ് സ്‌റ്റേഷനിലെ! ഉദ്യോഗസ്ഥര്‍ സ്ഥിരം കുറ്റവാളിയായ ഋതുവിനെ കാണുകയും പന്തികേടു സംശയിച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം പുറത്തുവരികയുമായിരുന്നു. ആക്രമിക്കാനുപയോഗിച്ച ഇരുമ്പുവടിയും 2 കത്തിയും വീട്ടില്‍ നിന്നു കണ്ടെടുത്തു.