പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു

Update: 2025-08-31 09:55 GMT

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. ദേശീയപാത അതോറിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കരാര്‍ കമ്പനിയായ ജിഐപിഎല്‍ ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ ഒമ്പത് വരെ പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ടോള്‍ പിരിവ് പുനഃരാരംഭിക്കുമ്പോള്‍ കൂടിയ നിരക്കായിരിക്കും ഈടാക്കുക. റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോള്‍ തടഞ്ഞിരിക്കുന്നത്. പാലിയേക്കരയില്‍ സെപ്റ്റംബര്‍ ഒന്നിനാണ് എല്ലാ വര്‍ഷവും ടോള്‍ നിരക്ക് പരിഷ്‌കരിക്കുക. ഈ വര്‍ഷത്തെ പുതുക്കിയ നിരക്കനുസരിച്ച് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ചുരൂപ മുതല്‍ 15 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് പോകാന്‍ ഇനി 95 രൂപയാകും. നേരത്തെ 90 രൂപയായിരുന്നു. ദിവസം ഒന്നില്‍കൂടുതല്‍ യാത്രയ്ക്ക് 140 രൂപ എന്നതില്‍ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ - 165, ഒന്നില്‍ കൂടൂതല്‍ യാത്രകള്‍ക്ക് 245. ബസ്, ട്രക്ക് എന്നിവയ്ക്ക് 330, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 495. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 530, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 795.

Tags: