പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് പത്മരാജന് മരണം വരെ തടവ്

Update: 2025-11-15 09:48 GMT

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന് എന്ന പപ്പുമാഷിനെ മരണം വരെ തടവിന് ശിക്ഷിച്ചു. പ്രതി രണ്ടു ലക്ഷം രൂപ പിഴയും അടക്കണം.പോക്‌സോ, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പോക്‌സോയിലെ രണ്ടു വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം കഠിനതടവും ഐപിസിയിലെ വകുപ്പുകള്‍ പ്രകാരം മരണം വരെ ജീവപര്യന്തം തടവും അനുഭവിക്കണം.

കേരളത്തിലെ അധികാര വ്യവസ്ഥയില്‍ ബിജെപിക്ക് നേരിട്ട് പങ്കില്ലാതിരുന്നിട്ടും പത്മരാജനെ സംരക്ഷിക്കാന്‍ വലിയ ശ്രമങ്ങളാണ് നടന്നത്. അതിനെയെല്ലാം അതിജീവിച്ച് നടത്തിയ പോരാട്ടമാണ് ഒടുവില്‍ പ്രതി ശിക്ഷിക്കപ്പെടാന്‍ കാരണമായത്. പത്മനാഭന് കൂടുതല്‍ ഇരകളുണ്ടാവാതിരിക്കാനും ഇത് സഹായിക്കുന്നു.

സ്‌കൂളിലെ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ മാതൃസഹോദരിയോടാണ് 2020 മാര്‍ച്ചില്‍ കുട്ടി ആദ്യം പീഡനവിവരം പറഞ്ഞത്. ഇക്കാര്യം കുട്ടിയുടെ അമ്മാവന്‍ പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരെ അറിയിച്ചു. പോലിസിലും ചൈല്‍ഡ്ലൈനിലും പരാതി കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആദ്യം ചെയ്തത്. പരാതി പാനൂര്‍ പോലിസ് സ്റ്റേഷനില്‍ നല്‍കേണ്ടെന്നും തലശ്ശേരി ഡിവൈഎസ്പിക്ക് നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചു. പ്രേമന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പീഡനക്കേസ് ഇല്ലാതാക്കാന്‍ പാനൂര്‍ എസ്‌ഐ ശ്രമിച്ചുവെന്നതാണ് കാരണം.