ബന്ധുക്കള്‍ക്ക് നല്‍കുന്ന മരണമൊഴി പ്രകാരം പ്രതികളെ ശിക്ഷിക്കുമ്പോള്‍ ജാഗ്രത വേണം: സുപ്രിംകോടതി
മരണമൊഴി ശക്തമായ തെളിവല്ല. അത് വാക്കാല്‍ ഉള്ളതാവുമ്പോള്‍ കൂടുതല്‍ ദുര്‍ബലമാവുന്നു.
ന്യൂഡല്‍ഹി: അടുത്ത ബന്ധുക്കള്‍ക്ക് നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ ശിക്ഷിക്കുമ്പോള്‍ കോടതികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രിംകോടതി. ആക്രമണത്തിനിരയായ യുവാവ് മരിക്കുന്നതിന് മുമ്പ് മാതാവിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു പേരെ ശിക്ഷിച്ച കീഴ്‌ക്കോടതി വിധികള്‍ റദ്ദാക്കിയാണ് സുപ്രിംകോടതി വിധി.
'' മരിച്ച യുവാവ് അമ്മക്ക് നല്‍കിയ മൊഴിയെ അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന്‍ കേസ് തെളിയിക്കാന്‍ ശ്രമിക്കുന്നത്. മരണമൊഴി ശക്തമായ തെളിവല്ല. അത് വാക്കാല്‍ ഉള്ളതാവുമ്പോള്‍ കൂടുതല്‍ ദുര്‍ബലമാവുന്നു. അത് അടുത്ത ബന്ധുക്കളോട് പറഞ്ഞതാവുമ്പോള്‍ കൂടുതല്‍ ദുര്‍ബലമാവും. അതിനാല്‍ ഈ മൊഴിയെ കൂടുതല്‍ ജാഗ്രതയോടെ പരിശോധിക്കണം.''- കോടതി ചൂണ്ടിക്കാട്ടി.
കുറ്റകൃത്യത്തിന്റെ എല്ലാ വിവരങ്ങളും അടങ്ങിയ എന്‍സൈക്ലോപീഡിയ അല്ല എഫ്‌ഐആര്‍ എന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിലെ മറ്റു തെളിവുകളെ ശക്തിപ്പെടുത്താന്‍ എഫ്‌ഐആര്‍ ഉപയോഗിക്കാം. ഈ കേസില്‍ അമ്മയുടെ പറയുന്നതല്ലാതെ മറ്റൊരു തെളിവുകളുമില്ല. വാക്കാലുള്ള മരണമൊഴികള്‍ സ്വീകരിക്കാവുന്നതാണെങ്കിലും അതിനെ ബലപ്പെടുത്തുന്ന മറ്റു തെളിവുകള്‍ വേണം. പോലിസിന് പലപ്പോഴായി അമ്മ നല്‍കിയ മൊഴികള്‍ വൈരുധ്യങ്ങളുണ്ട്. ''- കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മരണമൊഴിയെ കേട്ടുകേള്‍വിയായി മാത്രമേ കാണാനാവൂയെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളെ വെറുതെ വിട്ടു.
