ഏഴു വര്‍ഷത്തില്‍ 11 ആള്‍ക്കൂട്ട ആക്രമണങ്ങള്‍ മാത്രമെന്ന് യുപി സര്‍ക്കാര്‍; പ്രഥമദൃഷ്ട്യാ തെറ്റെന്ന് അലഹബാദ് ഹൈക്കോടതി

Update: 2025-12-27 13:15 GMT

അലഹബാദ്: ആള്‍ക്കൂട്ട ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് അലഹബാദ് ഹൈക്കോതി. കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ സംസ്ഥാനത്ത് പതിനൊന്ന് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ മാത്രമാണ് നടന്നതെന്ന സര്‍ക്കാര്‍ റിപോര്‍ട്ട് തള്ളിയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മാത്രം രണ്ടു കേസുകളാണ് കോടതിയില്‍ എത്തിയതെന്ന് ജസ്റ്റിസുമാരായ അബ്ദുല്‍ മൊയിന്‍, രാജീവ് ഭാരതി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് രാഹുല്‍ യാദവ് എന്നയാള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ആള്‍ക്കൂട്ട ആക്രമണം, കൊലപാതകം, ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചുള്ള 2018ലെ സര്‍ക്കാര്‍ ഉത്തരവ് വ്യാപകമായി പ്രചരിപ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൂടാതെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച 2014ലെ പദ്ധതിയെ കുറിച്ചും പ്രചാരണം നടത്തണം.