പീഡനക്കേസില്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം; പരാതിക്കാരിയുമായുള്ള ബന്ധം ഉഭയസമ്മത പ്രകാരമുള്ളതെന്ന് ഹൈക്കോടതി

Update: 2024-12-20 13:07 GMT

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം. ഉഭയസമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ നല്‍കിയ ഇടക്കാല മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്ഥിരപ്പെടുത്തിയത്.

കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം റൂറല്‍ പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്.

നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായും വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തിയിട്ടുണ്ടെന്നും ഒമര്‍ ലുലു കോടതിയെ അറിയിച്ചു. സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട്ട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമര്‍ ലുലു വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.