കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്; പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു

Update: 2025-02-15 00:40 GMT

തിരുവനന്തപുരം: കോട്ടയം നേഴ്‌സിങ് കോളജിലെ റാഗിങ് സംഭവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിനേയും അസിസ്റ്റന്റ് പ്രൊഫസറേയും സസ്‌പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ പ്രഫ. എ ടി സുലേഖ, അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതല വഹിച്ചിരുന്നത് അസിസ്റ്റന്റ് പ്രഫസറായിരുന്നു. ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിനും കോളേജിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമുള്ള നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടി.


എ ടി സുലേഖ

ഗവ.മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. റാഗിങ്ങിന്റെ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തി. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. നഴ്‌സിങ് കോളേജിലെ ജനറല്‍ നഴ്‌സിങ് സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരെയാണ് റാഗിങ് കേസില്‍ ഗാന്ധിനഗര്‍ പോലിസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.