അജ്മീര്‍ ദര്‍ഗയുടെ സുരക്ഷ പരിശോധിച്ച് എന്‍എസ്ജി

Update: 2025-09-11 17:01 GMT

ജയ്പൂര്‍: രാജസ്ഥാനിലെ അജ്മീറിലെ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗയുടെ സുരക്ഷ പരിശോധിക്കാന്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡെത്തി. ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും പോലിസും സംഘത്തെ അനുഗമിച്ചു.



ദര്‍ഗയുടെ വിവിധ വാതിലുകളും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളും സിസിടിവി ക്യാമറകളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം സംഘം പരിശോധിച്ചു. നിലവിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ഭാരവാഹിയായ നസീം ബിലാല്‍ ഖാന്‍ സംഘത്തെ അറിയിച്ചു. ദര്‍ഗയുടെ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്താനാണ് സാധ്യതയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

അജ്മീര്‍ ദര്‍ഗ ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ചില വിഭാഗം ഹിന്ദുത്വര്‍ രംഗത്തെത്തിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. കൂടാതെ 2007 ഒകേ്ടോബര്‍ മാസം 11 ാം തിയതി ഹിന്ദുത്വര്‍ ദര്‍ഗയില്‍ സ്‌ഫോടനം നടത്തി. സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മലയാളിയായ കൊയിലാണ്ടി സ്വദേശി സുരേഷ് നായര്‍ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.