പീഡനക്കേസിലെ പരാതിക്കാരി മുഴുവന്‍ കഥയും സത്യസന്ധമായി പറയുമെന്ന് വിശ്വസിക്കരുത്: അലഹബാദ് ഹൈക്കോടതി

Update: 2025-01-13 15:21 GMT

അലഹബാദ്: ബലാല്‍സംഗക്കേസിലെ പരാതിക്കാരി മുഴുവന്‍ കഥയും സത്യസന്ധമായി പറയുമെന്ന് വിശ്വസിക്കാവുന്ന കാലമല്ല ഇതെന്ന് അലഹബാദ് ഹൈക്കോടതി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് വിവാഹിതയായ യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ ആരോപണവിധേയന് ജാമ്യം നല്‍കുമ്പോഴാണ് ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിങ് ഇങ്ങനെ പറഞ്ഞത്.

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ നിരവധി തവണ പീഡിപ്പിച്ചു എന്നാരോപിച്ച് 2024 ആഗസ്റ്റിലാണ് യുവതി പോലിസിനെ സമീപിച്ചത്. തുടര്‍ന്ന് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. താനും യുവതിയും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമുണ്ടായിരുന്നതായി യുവാവ് ജാമ്യാപേക്ഷയില്‍ വാദിച്ചു. ബന്ധത്തിന്റെ കാര്യം അറിഞ്ഞപ്പോള്‍ ഭര്‍ത്താവും കുടുംബവും സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് യുവതി പോലിസില്‍ പരാതി നല്‍കിയത്. നിലവില്‍ വിവാഹിതയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കാനാവില്ലെന്നും യുവാവ് വാദിച്ചു.

എന്നാല്‍, ഗുരുതരമായ കുറ്റമാണ് യുവാവ് ചെയ്തിരിക്കുന്നതെന്നും 12 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കേസാണ് ഇതെന്നും സര്‍ക്കാര്‍ വാദിച്ചു. ഇത്തരം കേസുകളില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പ്രതീതിയുണ്ടാക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി. പരസ്പര സമ്മതത്തോടെയുള്ള അവിഹിത ബന്ധമാണ് ഇരയും പ്രതിയും തമ്മിലുണ്ടായിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ''ഇരയുടെ സമ്മതമില്ലെങ്കില്‍, ആദ്യത്തെയും രണ്ടാമത്തെയും സംഭവങ്ങള്‍ക്ക് ശേഷം പരാതിപ്പെടാമായിരുന്നു, പക്ഷേ അങ്ങനെ ചെയ്തില്ല. പകരം നിരന്തരമായി യുവാവിന്റെ കൂടെ പോയി. യുവാവിനെ കാണാനായി ഭര്‍തൃവീട്ടില്‍ നിന്ന് ഇര സ്വന്തം വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ബലാത്സംഗക്കേസുകളില്‍ പരാതിക്കാരിയുടെ മൊഴിക്ക് പ്രാഥമിക പരിഗണന നല്‍കേണ്ടതുണ്ട് എന്നതില്‍ സംശയമില്ല, അതേസമയം, പരാതിക്കാരി മുഴുവന്‍ കഥയും സത്യസന്ധമായി പറയുമെന്ന് പ്രതീക്ഷിക്കരുത്.''- കോടതി പറഞ്ഞു.