ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാര്‍ക്ക് അഭയം നല്‍കാമെന്ന് ട്രംപ്; അഭയാര്‍ത്ഥിയാവാനില്ലെന്ന് വെള്ളക്കാരുടെ സംഘടനകള്‍

Update: 2025-02-11 02:43 GMT

ജോഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാര്‍ക്ക് അഭയം നല്‍കാമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം തള്ളി വെള്ളക്കാരുടെ സംഘടനകള്‍. രാജ്യത്ത് ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പിന്നീട് എന്തിനാണ് തങ്ങളെ അഭയാര്‍ത്ഥികളായി പ്രഖ്യാപിച്ചതെന്നും വെള്ളക്കാരുടെ പ്രധാനസംഘടനകളുടെ വക്താക്കള്‍ ചോദിച്ചു.

സൗത്ത് ആഫ്രിക്കയിലെ 6.3 കോടി ജനങ്ങളില്‍ 7.2 ശതമാനമാണ് വെള്ളക്കാര്‍. പതിനേഴാം നൂറ്റാണ്ടില്‍ പ്രദേശത്ത് എത്തിയ ഡച്ച്-ഫ്രെഞ്ച് വംശജരുടെ പിന്‍ഗാമികളാണ് ഇതില്‍ ഭൂരിപക്ഷവും. രാജ്യം ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 85 ശതമാനം ഭൂമിയും വെള്ളക്കാര്‍ക്ക് കൈമാറിയിരുന്നു. ഇതോടെ 35 ലക്ഷത്തോളം തദ്ദേശീയര്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു. നിലവില്‍ രാജ്യത്തെ കൃഷിഭൂമിയുടെ നാലില്‍ മൂന്നും വെള്ളക്കാരുടെ കൈവശമാണ്. ചരിത്രപരമായ ഈ അനീതി ഇല്ലാതാക്കാനാണ് പ്രസിഡന്റ് സിറില്‍ രാമഫോമ പുതിയ ഭൂനിയമം കൊണ്ടുവന്നത്. വംശീയ ഭൂവുടമസ്ഥതയിലെ അസമത്വങ്ങള്‍ പരിഹരിക്കാന്‍ നിയമം ശ്രമിക്കുന്നു. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് നിയമം.

ഇതിനെതിരെ ദക്ഷിണാഫ്രിക്കയിലെ വെള്ളവംശീയവാദികളുടെ സംഘടനയായ ആഫ്രിഫോറം രംഗത്തെത്തിയിരുന്നു. ഇവരുടെ പ്രചരണത്തെ തുടര്‍ന്നാണ് വെള്ളക്കാരെ അഭയാര്‍ത്ഥികളായി കണ്ട് അഭയം നല്‍കാമെന്ന ഉത്തരവ് ട്രംപ് ഇറക്കിയത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളോട് വെള്ളക്കാര്‍ക്ക് വിയോജിപ്പുണ്ടാവാമെങ്കിലും രാജ്യത്തെ സ്‌നേഹിക്കുന്നതായി വെള്ളക്കാരുടെ വിവിധ സംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ ദക്ഷിണാഫ്രിക്കയിലുണ്ട്. പക്ഷെ, അഭയാര്‍ത്ഥികളായി അങ്ങോട്ട് പോവാന്‍ താല്‍പര്യമില്ലെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ച ആഫ്രിഫോറത്തിനെതിരെ ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ കോടതിയില്‍ പരാതി നല്‍കി. ഈ സംഘടനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.