'' ആരും കൂടെ നിന്നില്ല''; ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് പിന്നാലെ 16 കശ്മീരി ഷാള്‍ വില്‍പ്പനക്കാര്‍ മസൂറി വിട്ടു

Update: 2025-04-30 03:00 GMT

ഡെറാഡൂണ്‍: രണ്ടു കശ്മീരി ഷാള്‍ കച്ചവടക്കാരെ ഹിന്ദുത്വര്‍ ആക്രമിച്ചതിന് പിന്നാലെ 16 കശ്മീരി ഷാള്‍ വില്‍പ്പനക്കാര്‍ മസൂറി വിട്ടു. മസൂറിയിലെ മാള്‍ റോഡിന് സമീപം ഷാള്‍ വില്‍ക്കുന്ന രണ്ടു കശ്മീരികളാണ് ആക്രമണത്തിന് ഇരയായത്. സംസ്ഥാനം വിടണമെന്ന് ആവശ്യപ്പെട്ട ഹിന്ദുത്വര്‍ ഇവരെ ആക്രമിക്കുകയും ചെയ്തു. കഴിഞ്ഞ 18 വര്‍ഷമായി സംസ്ഥാനത്ത് കച്ചവടം നടത്തുന്നുണ്ടെന്ന് ആക്രമണത്തിനിരയായ കശ്മീരിലെ കുപ്‌വാര സ്വദേശിയായ ഷാഹിബ് അഹമദ് ധര്‍ പരഞ്ഞു.

''തണുപ്പുകാലത്ത് ഡെറാഡൂണിലും വേനല്‍ക്കാലത്ത് മസൂറിയിലുമാണ് ഷാളുകള്‍ വില്‍ക്കാറ്. ഇവിടെ ഒരു പള്ളിക്ക് അടുത്താണ് താമസം. പ്രദേശവാസികള്‍ക്കും ഞങ്ങളെ ആക്രമിച്ചവര്‍ക്കും ഞങ്ങളെ പരിചയമുണ്ട്. പക്ഷേ, എന്നിട്ടും ഒരാള്‍ പോലും കൂടെ നിന്നില്ല.''-ഷാഹിബ് അഹ്മദ് ധര്‍ പറഞ്ഞു. 12 ലക്ഷം രൂപയുടെ ചരക്ക് ഡെറാഡൂണില്‍ ഇട്ടാണ് നാട്ടിലേക്ക് പോവുന്നതെന്ന് ജാവേദ് അഹമദ് എന്ന കച്ചവടക്കാരന്‍ പറഞ്ഞു. തന്റെ പിതാവാണ് ആദ്യം ഈ നാട്ടില്‍ കച്ചവടം നടത്തിയിരുന്നതെന്നും ജാവേദ് പറഞ്ഞു. ഷാഹിബിനെയും ജാവേദിനെയും ആക്രമിച്ച മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


അതേസമയം, കശ്മീര്‍ സ്വദേശിയായ ഫാര്‍മസി വിദ്യാര്‍ഥിയെ നാഗ്പൂരില്‍ ഒരു സംഘം ആക്രമിച്ചു. പോലിസില്‍ പരാതി നല്‍കുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങുകയാണെന്നും വിദ്യാര്‍ഥി പറഞ്ഞു.