റായ്പൂര്‍: മാവോവാദികളെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ ഛത്തീസ്ഗഡില്‍ 500ല്‍ അധികം പേരെ വെടിവച്ചു കൊന്നിട്ടുണ്ടെന്ന് റിപോര്‍ട്ട്. ഈ വര്‍ഷം കൊല്ലപ്പെട്ടവരുടെ എണ്ണം 284 ആണ്. അതില്‍ ഭൂരിഭാഗവും ആദിവാസി പ്രദേശമായ ബസ്തറിലാണ്. കഴിഞ്ഞ വര്‍ഷം മൊത്തം 219 പേരെയാണ് വെടിവച്ചു കൊന്നിരുന്നത്. അതില്‍ 217 കൊലപാതകവും ബസ്തറിലായിരുന്നു. മാവോവാദി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന നമ്പാല കേശവ റാവു, സൈനിക കമാന്‍ഡര്‍ മാധവി ഹിദ്മ എന്നിവര്‍ കൊല്ലപ്പെട്ടതോടെ സംഘടനയുടെ നേതൃത്വം ഇല്ലാതായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നിലവില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ മൂന്നുപേര്‍ മാത്രമാണ് ബാക്കിയുള്ളതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അതില്‍ ഗണേഷ് ഉയ്‌ക്കെ ഒഡീഷയിലാണ് പ്രവര്‍ത്തിക്കുന്നത്. മല്ലരാജ റെഡ്ഡി ഛത്തീസ്ഗഡില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ സംസ്ഥാനത്തിന് പുറത്താണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ ആനന്ദ് എന്ന തൂഫാന്‍ ജാര്‍ഖണ്ഡിലാണെന്നും വിലയിരുത്തപ്പെടുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ തിപ്പാരി തിരുപതി എന്ന ദേവ്ജിയും മുന്‍ ജനറല്‍ സെക്രട്ടറി മുപ്പല്ല ലക്ഷ്മണ റാവുവും ഛത്തീസ്ഗഡിന് പുറത്താണ്. മിശിര്‍ ബെസ്ര എന്ന പോളിറ്റ്ബ്യൂറോ അംഗം ജാര്‍ഖണ്ഡിലാണ് പ്രവര്‍ത്തിക്കുന്നത്. 2006ല്‍ കേരളത്തിലെ അങ്കമാലിയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട മല്ലരാജ റെഡ്ഡി പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സംഘടനയില്‍ തന്നെ ചേരുകയായിരുന്നു.