സിറിയ സന്ദര്‍ശിച്ച് യുഎസ് അംബാസിഡര്‍; 2012ന് ശേഷം ആദ്യം

Update: 2025-05-30 05:25 GMT
സിറിയ സന്ദര്‍ശിച്ച് യുഎസ് അംബാസിഡര്‍; 2012ന് ശേഷം ആദ്യം

ദമസ്‌കസ്: ആഭ്യന്തര യുദ്ധം തുടങ്ങിയ 2012ന് ശേഷം ആദ്യമായി സിറിയ സന്ദര്‍ശിച്ച് യുഎസ് അംബാസിഡര്‍. കഴിഞ്ഞ ദിവസം യുഎസ് സര്‍ക്കാര്‍ നിയമിച്ച തോമസ് ബാരക്കാണ് ദമസ്‌കസില്‍ എത്തിയത്. അംബാസിഡറുടെ വസതിയില്‍ അദ്ദേഹം യുഎസ് പതാക ഉയര്‍ത്തി. സിറിയയും ഇസ്രായേലും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണെന്നും ചര്‍ച്ചകള്‍ തുടങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഘര്‍ഷം ലഘൂകരിക്കാനുള്ള കരാറില്‍ തുടങ്ങി അതിര്‍ത്തികളെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കടക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരത പ്രോല്‍സാഹിപ്പിക്കുന്ന ഭരണകൂടമായി സിറിയയെ യുഎസ് ഇപ്പോള്‍ കാണുന്നില്ലെന്നും തോമസ് ബാരക്ക് പറഞ്ഞു. അസദ് അധികാരത്തില്‍ നിന്നു പുറത്തായതോടെ തന്നെ അത് മാറിയെന്നും അദ്ദേഹം വിശദീകരിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമദ് അല്‍ ഷറായും നേരത്തെ റിയാദില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സിറിയക്കെതിരായ ചില ഉപരോധങ്ങള്‍ യുഎസ് പിന്‍വലിച്ചു. യൂറോപ്യന്‍ യൂണിയനും ഉപരോധങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്.

Similar News