15 ശതമാനം പ്രഖ്യാപിച്ചു, 10 നടപ്പാക്കി; യുഎസ് കയറ്റുമതി തീരുവ നിലവില്‍ വന്നു

Update: 2026-02-24 17:00 GMT

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ കയറ്റുമതി തീരുവ നിലവില്‍ വന്നു. സുപ്രീം കോടതി വിധിയോടെ റദ്ദാക്കപ്പെട്ട പകര തീരുവയ്ക്ക് ബദലായി ട്രംപ് ആദ്യം 10 ശതമാനവും പിന്നീട് 15 ശതമാനവും തീരുവയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ നടപ്പിലായത് 10 ശതമാനം തീരുവയാണ്. ഇതനുസരിച്ചുള്ള യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റ അറിയിപ്പ് കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ട്. 150 ദിവസത്തേക്കാണ് പുതിയ തീരുവ ബാധകം. അതിന് ശേഷം യുഎസ് കോണ്‍ഗ്രസ് അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇത് തുടരാനാകൂ.

കഴിഞ്ഞ വെള്ളിയാഴ്ചയിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ 1974ലെ വ്യാപാര നിയമം 122ാം വകുപ്പ് പ്രകാരം 10 ശതമാനം തീരുവയാണ് എല്ലാ രാജ്യങ്ങള്‍ക്കും ട്രംപ് ചുമത്തിയത്. ഇതിനുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറും പുറത്തിറങ്ങി. തൊട്ടടുത്ത ദിവസം ഇത് 15 ശതമാനമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍ 15 ശതമാനമാക്കി ഉയര്‍ത്തിയ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. തീരുവ 15 ശതമാനത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇത് എപ്പോഴായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Tags: