ഇന്ധനക്ഷാമം;രാജ്യത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിക്കാനൊരുങ്ങി നേപ്പാള്‍ സര്‍ക്കാര്‍

ഏപ്രില്‍ മാസത്തില്‍ പൊതുമേഖലയിലെ ഓഫിസുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിക്കാനാണ് നീക്കം

Update: 2022-04-18 08:43 GMT

പൊഖാറ:ഇന്ധനക്ഷാമവും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവും കാരണം നേപ്പാള്‍ സര്‍ക്കാര്‍ രാജ്യത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിക്കാനൊരുങ്ങുന്നു.ഏപ്രില്‍ മാസത്തില്‍ പൊതുമേഖലയിലെ ഓഫിസുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിക്കാനാണ് നീക്കം.

നേപ്പാള്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നേപ്പാള്‍ ഓയില്‍ കോര്‍പറേഷന്റെയും നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നീക്കം നടത്തുന്നതെന്ന് കാബിനറ്റ് വൃത്തങ്ങള്‍ പ്രതികരിച്ചു.ഇത് വഴി ഇന്ധനത്തിന്റെ ഉപയോഗം കുറക്കാനാകുമെന്നാണ് പ്രതീക്ഷ.

വിദേശനാണ്യത്തിന്റെ കടുത്ത ക്ഷാമവും രാജ്യം നേരിടുന്നുണ്ട്.കൊവിഡ് കാലത്ത് രാജ്യത്തെ ടൂറിസം മേഖല വലിയ രീതിയില്‍ പ്രതിസന്ധി നേരിട്ടതാണ് വിദേശ കറന്‍സിയില്‍ ക്ഷാമമുണ്ടാകാന്‍ കാരണമായത്.വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, പുറം രാജ്യങ്ങളിലുള്ള നേപ്പാള്‍ പൗരന്മാരോട് ബാങ്കുകളില്‍ ഡോളര്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനും നിക്ഷേപങ്ങള്‍ നടത്താനും സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.ശ്രീലങ്കക്ക് പിന്നാലെ നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് ഈ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശ്രീലങ്കയും കഴിഞ്ഞ കുറച്ച് മാസങ്ങളായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ധനക്ഷാമത്തിന് പുറമെ ഭക്ഷ്യ വിലവര്‍ധനയും വിദേശ കറന്‍സി ശേഖരം കുത്തനെ ഇടിഞ്ഞതും വലിയരീതിയില്‍ വിലക്കയറ്റത്തിന് കാരണമായി.ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം കാരണം രാജ്യത്തെ മന്ത്രിസഭ രാജി വെക്കുകയും ചെയ്തിരുന്നു.

Tags:    

Similar News