''ലവ് ജിഹാദ്'' ആരോപണം; മുസ്‌ലിം യുവാവിന്റെ വീടിന് തീയിട്ട് ഹിന്ദുത്വര്‍, പിന്നാലെ വീട് പൊളിച്ച് പോലിസ്

Update: 2025-11-27 12:06 GMT

ഭോപ്പാല്‍: 'ലവ് ജിഹാദ്' ആരോപിച്ച് മുസ്‌ലിം യുവാവിന്റെ വീടിന് ഹിന്ദുത്വര്‍ തീയിട്ടു. പിന്നാലെ ബുള്‍ഡോസറുമായി എത്തിയ പോലിസ് വീട് പൊളിച്ചു. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലാണ് സംഭവം. ഹര്‍സൂദ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒക്ടോബര്‍ 29ന് ഒരു ദലിത് പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. അര്‍ബാസ് എന്ന മുസ്‌ലിം യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടി പിന്നീട് മറ്റൊരാളെ വിവാഹം കഴിക്കാന്‍ തയ്യാറെടുത്തെന്നും അതിന് പിന്നാലെ അര്‍ബാസ് അവരെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഹിന്ദുത്വര്‍ പറയുന്നത്. ഈ ഭീഷണി സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്നും ആരോപിക്കപ്പെടുന്നു. പെണ്‍കുട്ടിയുടെ മരണശേഷം ഹിന്ദുത്വര്‍ അര്‍ബാസിന്റെ വീടിന് തീയിട്ടിരുന്നു. വീട് മൊത്തം കത്തിനശിച്ചു. പക്ഷെ, കെട്ടിടത്തിന്റെ ബാക്കിഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് പോലിസ് തകര്‍ക്കുകയായിരുന്നു.