ജാര്‍ഖണ്ഡില്‍ മുസ്‌ലിം യുവാവിനെ ഹിന്ദുത്വ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Update: 2026-01-10 01:45 GMT

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയില്‍ മുസ്‌ലിം യുവാവിനെ ഹിന്ദുത്വ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. റാണിപൂര്‍ സ്വദേശിയായ പപ്പു അന്‍സാരിയാണ് പൊറെയാഹത്ത് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ മതിഹാനി ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കോടാലി, അമ്പ്, വില്ല് എന്നിവ ഉപയോഗിച്ചാണ് അന്‍സാരിയെ ആക്രമിച്ചത്. സംഭവ സ്ഥലത്ത് തന്നെ അന്‍സാരി മരിച്ചു. മൃതദേഹം പാടത്ത് ഉപേക്ഷിച്ചു. പശുവിനെ മോഷ്ടിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് അക്രമികള്‍ അവകാശപ്പെട്ടു. പപ്പു അന്‍സാരിയുടെ ഭാര്യ ആയിശ ബീഗം നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഡിവൈഎസ്പി ജെ പി എന്‍ ചൗധരി പറഞ്ഞു. മതം നോക്കിയാണ് ആക്രമണം നടന്നതെന്ന് ആയിശയുടെ പരാതി പറയുന്നു. കന്നുകാലി വ്യാപാരിയായിരുന്നു അന്‍സാരി. ബുധനാഴ്ച കന്നുകാലി ചന്തയില്‍ പോയി മടങ്ങുമ്പോളാണ് ആക്രമണം നടന്നതെന്ന് അന്‍സാരിയുടെ ബന്ധുവായ ഫുര്‍ഖാന്‍ അന്‍സാരി പറഞ്ഞു. ഒരു ആള്‍ക്കൂട്ടം വാഹനം തടഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പേര് ചോദിച്ച് മുസ്‌ലിം ആണെന്ന് ഉറപ്പാക്കിയായിരുന്നു ആക്രമണമെന്നും ഫുര്‍ഖാന്‍ അന്‍സാരി വിശദീകരിച്ചു.