പാര്‍ക്കിംഗ് തര്‍ക്കം: മുസ്‌ലിം യുവാവിനെ കയറുകൊണ്ട് കെട്ടിയിട്ട് മര്‍ദ്ദിച്ചു

Update: 2025-09-24 13:30 GMT

ലഖ്‌നോ: പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മുസ്‌ലിം യുവാവിനെ കയറുകൊണ്ട് കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ ജില്ലയിലെ കുബേര ബുവാല്‍പട്ടിയിലാണ് സംഭവം. അസറുദ്ദീന്‍ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അസറുദ്ദീന്‍ റോഡ് സൈഡില്‍ പിക്കപ്പ്‌വാന്‍ നിര്‍ത്തിയിട്ടിരുന്നു. റിതേഷ് എന്നയാള്‍ എത്തി അത് എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. അല്‍പ്പസമയത്തിന് ശേഷം റിതേഷിന്റെ സംഘങ്ങള്‍ എത്തി അസറുദ്ദീനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതായി വിഷ്ണുപൂര്‍ പോലിസ് അറിയിച്ചു. സംഭവം അറിഞ്ഞ് ജംഇയ്യത്തുല്‍ ഉലമായെ പ്രതിനിധി സംഘം അസറുദ്ദീന്റെ വീട്ടിലെത്തി. കുടുംബത്തിന് എല്ലാ സഹായവും അവര്‍ വാഗ്ദാനം ചെയ്തു.