വീട്ടിലും പറമ്പിലും 'കൊതുകുവളര്‍ത്തല്‍'; ഗൃഹനാഥന് 6,000 രൂപ പിഴ, തുക അടച്ചില്ലെങ്കില്‍ 45 ദിവസം തടവ്

Update: 2025-07-19 04:41 GMT

കോഴിക്കോട്: വീട്ടിലും പറമ്പിലും കൊതുകുവളരുന്ന സാഹചര്യമുണ്ടാക്കുകയും വളര്‍ത്തുപൂച്ചകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കണമെന്ന നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ചെയ്തയാളെ ശിക്ഷിച്ചു. പ്രതി ഉടന്‍ 6000 രൂപ പിഴയടക്കണമെന്ന് നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അല്ലാത്ത പക്ഷം 45 ദിവസം തടവ് ശിക്ഷ അനുഭവിക്കണം. അരൂര്‍ 'സുമാലയ'ത്തില്‍ രാജീവനെയാണ് ശിക്ഷിച്ചിരിക്കുന്നത്.

രാജീവന്റെ പറമ്പില്‍ പ്ലാസ്റ്റിക് കവറുകളും കണ്ടെയ്‌നറുകളും ടയറുകളും കൂട്ടിയിട്ടിരുന്നതായി ആരോഗ്യവിഭാഗം കണ്ടെത്തിയിരുന്നു. അതിലെല്ലാം കൊതുകുകള്‍ വളരുന്നുണ്ടായിരുന്നു. അത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നും വീട്ടിലെ പൂച്ചകള്‍ക്ക് വാക്‌സിന്‍ നല്‍കാനും അധികൃതര്‍ രാജീവന് നിര്‍ദേശം നല്‍കി. അവ പാലിക്കാത്തതിനാണ് കേസെടുത്തത്.