കേരളത്തില്‍ 1.30 ലക്ഷം കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് നിതിന്‍ ഗഡ്കരി

Update: 2025-02-21 11:43 GMT

കൊച്ചി: കേരളത്തില്‍ 1,30,000 കോടിരൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. റോഡ് വികസനത്തിനുള്ള 50,000 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്നും ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. പാലക്കാട്, കഞ്ചിക്കോട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ 10,840 കോടിയുടെ പദ്ധതികള്‍ മൂന്നു മാസത്തിനകം തുടങ്ങും. അങ്കമാലി-കുണ്ടന്നൂര്‍ വരെയുള്ള ബൈപാസ് 6 വരിയാക്കാന്‍ 6,500 കോടി രൂപ അനുവദിച്ചു. 45 കിലോമീറ്റര്‍ നീളുന്ന ഈ ദേശീയപാതയുടെ വികസനപ്രവര്‍ത്തനം 6 മാസത്തിനകം തുടങ്ങും. ഇതോടെ ഈ റൂട്ടിലെ ഒന്നരമണിക്കൂര്‍ യാത്രാസമയം അരമണിക്കൂറായി ചുരുങ്ങും. 62.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് 5,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ പദ്ധതിയാണിത്. 4 മാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.